നാഗാലാന്‍ഡില്‍ വെടിവെപ്പ്, അമിത് ഷായുടെ വിശദീകരണം, ആറാം ദിനം പാര്‍ലമെന്റില്‍ നടന്നത് ഇക്കാര്യങ്ങള്‍
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആറാം ദിനം ഏറ്റവുമധികം ചര്‍ച്ചയായത് നാഗാലാന്‍ഡില്‍ സാധാരണക്കാര്‍ സൈനിക വെടിവെപ്പില്‍ കൊല്ലപ്പെട്ട കാര്യം. രാജ്യസഭയില്‍ പ്രതിപക്ഷ നിരയിലെ പന്ത്രണ്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത് വീണ്ടും ചര്‍ച്ചയ്ക്കും ബഹളങ്ങള്‍ക്കും കാരണമായി. ലോക്‌സഭയിലാണ് നാഗാലാന്‍ഡ് വിഷയം വലിയ ചര്‍ച്ചയായത്. പ്രതിപക്ഷ നേതാക്കള്‍ സംഭവത്തെ അപലപിച്ചു. സാധാരണക്കാര്‍ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പക്ഷപാതമില്ലാത്ത അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അഫ്‌സ്പ നാഗാലാന്‍ഡില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സൈന്യത്തിന് മുന്നറിയിപ്പോടെ വെടിവെക്കാന്‍ അധികാരം നല്‍കുന്ന നിയമമാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശങ്ങളാണ് ഇന്ന് സഭയില്‍ പ്രധാനമായി നടന്ന കാര്യം. നാഗാലാന്‍ഡിലെ വെടിവെപ്പും സാധാരണക്കാര്‍ കൊല്ലപ്പെട്ടതും വന്‍ വിവാദമായി മാറിയ സാഹചര്യത്തിലാണ് അമിത് ഷാ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചത്. സൈന്യത്തിന് തെറ്റുപറ്റിയതാണ്.ആളുമാറി വെടിവെച്ചതാണെന്നും അമിത് ഷാ പറഞ്ഞു. മോണ്‍ ജില്ലയിലെ ഓട്ടിഗില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഒരു വാഹനത്തില്‍ നിറയെ തീവ്രവാദികളാണെന്ന സംശയത്തിലാണ് വെടിവെച്ചതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 21 കമാന്‍ഡോകളാണ് തീവ്രവാദ സാന്നിധ്യമുണ്ടെന്ന് കരുതുന്ന സ്ഥലത്തെത്തിയത്.
ആ വാഹനത്തോട് നിര്‍ത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് കൊണ്ട് സൈന്യത്തിന് സംശയമായി. തീവ്രവാദികളാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്നാണ് വെടിവെച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. വാഹനത്തിലുണ്ടായിരുന്ന എട്ടില്‍ ആറ് പേരും കൊല്ലപ്പെട്ടു. പിന്നീടാണ് അതൊരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് മനസ്സിലായത്. ആളുമാറിയാണ് വെടിവെച്ചത്. പരിക്കേറ്റ രണ്ട് പേരെ അടുത്ത് തന്നെയുള്ള സൈനിക ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ വാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. സൈനിക യൂണിറ്റ് ഇവിടെയുള്ള ഗ്രാമീണര്‍ വളഞ്ഞു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. അവരെ ആക്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഗ്രാമീണരുടെ ആക്രമണത്തില്‍ സുരക്ഷാ സേനയിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. പല സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായും ആളുകളെ പിരിച്ചുവിടുന്നതിനും വേണ്ടിയാണ് സുരക്ഷാ സേന തിരിച്ച് വെടിവെക്കാന്‍ തുടങ്ങിയത്. ഇത് ഏഴ് പേരുടെ കൂടി മരണത്തിന് കാരണമായി. കുറച്ച് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവിടെയുള്ള പോലീസ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ അവിടെയുള്ള സാഹചര്യം കുറച്ച് രൂക്ഷമാണ്. എന്നാല്‍ നിയന്ത്രണവിധേയമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്നലെ നാഗാലാന്‍ഡ് ഡിജിപിയും കമ്മിഷണറും സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈം പോലീസ് സ്‌റ്റേഷനാണ് കേസന്വേഷണത്തിന്റെ ചുമതല. ഒരു മാസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ഇന്ന് ലോക്‌സഭയില്‍ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോഫിക് സബ്‌സറ്റന്‍സ് ആക്ടിലെ പിഴവ് തിരുത്താനുള്ള ബില്ലും അവതരിപ്പിച്ചു. ഇത് മയക്കുമരുന്ന് കടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെ ശിക്ഷിക്കാനുള്ള നിയമമാണ്. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ സന്‍സദ് ടിവി ടോക് ഷോ അവതാരക സ്ഥാനത്ത് നിന്് പിന്മാറി. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാലേ തിരിച്ചുവരൂ എന്നും തരൂര്‍ വ്യക്തമാക്കി. നേരത്തെ പ്രിയങ്ക ചതുര്‍വേദിയും സന്‍സദ് ടിവിയെ ഷോ മേരി കഹാനിയുടെ ആംഗറിംഗ് സ്ഥാനം രാജിവെച്ചിരുന്നു.
Recommended Video
രാജ്യസഭയില്‍ സസ്‌പെന്‍ഷന്‍ കാര്യമാണ് ചര്‍ച്ചയായത്. രാജ്യസഭയില്‍ നാഗാലാന്‍ഡ് വെടിവെപ്പില്‍ അമിത് ഷാ മറുപടി നല്‍കി. ഈ സമയത്തെല്ലാം പ്രതിപക്ഷം അതിശക്തമായി പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ സഭ നാളത്തേക്ക് പിരിയുകയും ചെയ്തു. അതേസമയം വിവിധ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിപക്ഷ എംപിമാരോട് ചര്‍ച്ചകളില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ പങ്കെടുക്കാനാവില്ലെന്നായിരുന്നു മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നിലപാട്. ലോക്‌സഭാ അംഗങ്ങള്‍ നാഗാലാന്‍ഡിലെ വെടിവെപ്പില്‍ രോഷം രേഖപ്പെടുത്തി. അന്വേഷണം വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. അഫ്‌സ്പ പിന്‍വലിക്കണമെന്നും ആവശ്യം ഉയര്‍ന്നു.