കര്‍ഷകര്‍ക്ക് സഹായം വേണമെന്ന് രാഹുല്‍, പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം, പാര്‍ലമെന്റില്‍ ഇന്ന് നടന്നത്
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ഏഴാം ദിനം നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍. പ്രതിപക്ഷം പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ലോക്‌സഭയും രാജ്യസഭയും ഇന്ന് നിര്‍ത്തിവെക്കേണ്ടി വന്നു. നാളെ ഒരേ സ്വഭാവമുള്ള രാജ്യസഭയിലെ പ്രതിപക്ഷ കക്ഷികളെല്ലാം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ക്കൊപ്പം ധര്‍ണയിരിക്കും. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് സമരം. ഇവരെല്ലാം രാജ്യസഭാ നടപടികള്‍ ബഹിഷ്‌കരിക്കും. അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് പ്രധാനമായും ഉന്നയിച്ച കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടു. കര്‍ഷക സമരത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യമാണ് രാഹുല്‍ സഭയില്‍ ഉന്നയിച്ചത്.
ഏഴാം ദിനവും പ്രധാന ചര്‍ച്ചയായി മാറിയത് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനും അതേ തുടര്‍ന്ന് നടക്കുന്ന ബഹളങ്ങളുമായിരുന്നു. ഇന്നും പാര്‍ലമെന്റ് വളപ്പില്‍ പ്ലക്കാര്‍ഡുകളും പിടിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രാജ്യസഭയിലാണ് കൂടുതല്‍ ബഹളമുണ്ടായത്. തുടര്‍ച്ചയായി സഭ നിര്‍ത്തിവെക്കേണ്ടി വന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് കര്‍ഷക സമരത്തിന്റെ പേരിലായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഷേധം നടത്തിയത്. സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവും കോണ്‍ഗ്രസ് നടത്തി. നേരത്തെ സര്‍ക്കാര്‍ കര്‍ഷക സമരത്തില്‍ ഒരു കര്‍ഷകന്‍ പോലും കൊല്ലപ്പെട്ടിട്ടുില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇതിനെതിരെയാണ് രാഹുല്‍ ഇന്ന് സംസാരിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരവും തൊഴിലും നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
ലോക്‌സഭയുടെ ശൂന്യവേളയിലാണ് രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്. കര്‍ഷകരുടെ മരണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് രാഹുല്‍ തുറന്നടിച്ചു. അതേസമയം ഏഴുന്നൂറോളം കര്‍ഷകര്‍ മരിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ സര്‍ക്കാരില്‍ നിന്ന് പ്രതികരണം വേണമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ എന്‍സിപിയും ഡിഎംകെയും കോണ്‍ഗ്രസും സഭയില്‍ നിന്ന് ഇറങ്ങിപോയി. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ഇവര്‍ ഇറങ്ങി പോയത്. പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പുപറഞ്ഞ്, തെറ്റുകള്‍ സമ്മതിച്ചു. ഒരു രേഖയും കര്‍ഷകരുടെ മരണത്തില്‍ ഇല്ലെന്നാണ് കാര്‍ഷിക മന്ത്രി പറഞ്ഞിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
പഞ്ചാബ് സര്‍ക്കാര്‍ 400 കര്‍ഷകര്‍ക്ക് അഞ്ച് ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. ഇതില്‍ തന്നെ 152 പേര്‍ക്ക് തൊഴിലും നല്‍കി. ഏഴുപതോളം കര്‍ഷകരുടെ പട്ടിക ഹരിയാനയില്‍ നിന്നുള്ളവരുടേതായി തന്റെ കൈയ്യിലുണ്ടെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകര്‍ മരിച്ചതിന് പട്ടികയില്ലെന്ന് പറയുന്നു. ഇതാണ് മരിച്ചവരുടെ വിവരങ്ങളെന്ന് രാഹുല്‍ പറഞ്ഞു. കര്‍ഷകരുടെ പട്ടിക ലോക്‌സഭയില്‍ അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കണം. പ്രധാനമന്ത്രി മാപ്പുപറഞ്ഞ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും തൊഴിലും ലഭിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാജ്യസഭ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിന് കാരണം സര്‍ക്കാര്‍ തന്നെയാണ്. പന്ത്രണ്ട് എംപിമാരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ ഈ പ്രക്ഷോഭം തുടരുമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കി. സഭാ നിയമങ്ങള്‍ക്ക് എതിരാണ് ഈ സസ്‌പെന്‍ഷന്‍. തീര്‍ത്തും ജനാധിപത്യവിരുദ്ധവുമാണ്. സഭയ്ക്കും പുറത്ത് ഗാര്‍ഗെ സര്‍ക്കാരിനെതിരെ തുറന്നടിച്ചു. സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. അതാണ് സസ്‌പെന്‍ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്തത്. എന്നാല്‍ അതുവരെ പോരാട്ടം തുടരുമെന്നും ഗാര്‍ഗെ പറഞ്ഞു. ഏകാധിപത്യം ഒരിക്കലും ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ ശബ്ദം ദുര്‍ബലമാക്കാന്‍ അനുവദിക്കില്ലെന്നും ഗാര്‍ഗെ പറഞ്ഞു.
Recommended Video
മോദിക്ക് പാര്‍ലമെന്റ് ഏകാധിപത്യത്തിലൂടെ നടത്താനാണ് താല്‍പര്യം. അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് ഗാര്‍ഗെ വ്യക്തമാക്കി. അതേസമയം ബിജെപി എംപിമാര്‍ക്ക് ശക്തമായ താക്കീതും മോദി നല്‍കി. എല്ലാ ദിവസവും ഇവര്‍ പാര്‍ലമെന്റില്‍ വരണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. സ്വയം മാറാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തീരുമാനിച്ചില്ലെങ്കില്‍ മാറ്റങ്ങള്‍ വൈകാതെ ഉണ്ടാവുമെന്നും മോദി പറഞ്ഞു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ മുന്നറിയിപ്പ്. എല്ലാ എംപിമാരോടം സ്വന്തം മണ്ഡലത്തിലെ ജില്ലാ പ്രസിഡന്റുമാരെയും മണ്ഡലം പ്രസിഡന്റുമാരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടു.