വമ്പന്‍ പാര്‍ലമെന്റ് മാര്‍ച്ചിനൊരുങ്ങി കോണ്‍ഗ്രസ്: തന്ത്രം മെനയുന്നത് പ്രിയങ്ക ഗാന്ധി
ദില്ലി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പാര്‍ലമെന്റിലേക്ക് മെഗാ റാലി നടത്താനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ധനവില വർധന, വിലക്കയറ്റം, കാര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ വിവധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ചിന് ഒരുങ്ങുന്നത്. ഡിസംബര്‍ ആദ്യവാരമായിരിക്കും മാര്‍ച്ച്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാര്‍ച്ചിലേക്ക് ക്ഷണിക്കണമോയെന്ന് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ എ ഐ സി സി നേതൃത്വം ആലോചന നടത്തുകയാണ്. 2019 ന് ശേഷ് ഇത് ആദ്യമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഭണണത്തിന്‍ കീഴില്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ സംസ്ഥാന തലങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്യായി ജനജാഗ്രൺ അഭിയാൻ എന്ന പേരില്‍ ബഹുജന പ്രക്ഷോഭം നടത്തി വരികയാണ് കോണ്‍ഗ്രസ്. പാര്‍ലമെന്റ് മാര്‍ച്ചോടെ ഈ പ്രക്ഷേഭത്തിന് അവസാനം കുറിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് പാര്‍ലമെന്റ് മാര്‍ച്ച് ആസൂത്രണം ചെയ്യുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഘാടനത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി പാർട്ടിയിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദു, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ, രാജസ്ഥാനില്‍ നിന്നുള്ള പാർട്ടി നേതാവ് സച്ചിൻ പൈലറ്റ് തുടങ്ങിയവരായിരുന്നു പ്രിയങ്ക ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തിൽ പങ്കെടുത്തത്.

റാലിക്ക് രാമലീല മൈതാനം വേണമെന്ന കോൺഗ്രസിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. രാംലീലയില്‍ അനുമതി ലഭിച്ചില്ലെങ്കിൽ ദ്വാരക ഗ്രൗണ്ടിലേക്ക് റാലി നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. അതേസമയം ചൊവ്വാഴ്ച തുടർച്ചയായ 19-ാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം ആദ്യം, ദീപാവലിയുടെ തലേന്ന്, സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചായി ഉണ്ടായിരുന്ന വിലക്കയറ്റവും നിലച്ചത്.

അതേസമയം, പാർലമെന്റിന്റെ ശീതകാല സമ്മേളനം അടുത്തിരിക്കെ, പ്രധാന വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രം രൂപപ്പെടുത്താൻ കോൺഗ്രസിന്റെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് നവംബർ 24 ന് യോഗം ചേരുന്നുണ്ട്. വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുന്ന പ്രധാന വിഷയങ്ങളിൽ വിലക്കയറ്റവും ഉൾപ്പെടുമെന്ന് കെസി വേണുഗോപാൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ ഞായറാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവര്‍ പങ്കെടുത്തേക്കും. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കക്ഷി നേതാക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെ കൂടാതെ മുതിർന്ന കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരായിരിക്കും യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിക്കുക.

നവംബർ 29നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തി തർക്കം, പെഗാസസ് വിവാദം, അടുത്തിടെ പിൻവലിച്ച കാർഷിക നിയമങ്ങൾ എന്നിവയാണ് പ്രതിപക്ഷം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന പ്രശ്നങ്ങള്‍. പെഗാസസ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി നേരത്തെ പറഞ്ഞിരുന്നു, "വസ്തുതകളുടെ അടിസ്ഥാനമില്ലാത്ത" വിഷയങ്ങളിൽ സഭ തടസ്സപ്പെടുത്തുന്നതിൽ എന്താണ് അർത്ഥമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.












Click it and Unblock the Notifications