അർണബിന്റെ റിപ്പബ്ലിക് ടിവി ഉൾപ്പെട്ട ടിആർപി തട്ടിപ്പ് ശശി തരൂരിന് മുന്നിലേക്ക്, വിശദീകരണം തേടും
ദില്ലി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകള്‍ ഉള്‍പ്പെട്ട ടിആര്‍പി തട്ടിപ്പ് വിവാദത്തില്‍ ഇടപെട്ട് പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ടിആര്‍പിയില്‍ റിപ്പബ്ലിക് അടക്കമുളള ചാനലുകള്‍ പണം നല്‍കി തട്ടിപ്പ് കാണിച്ചു എന്നാണ് മുംബൈ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്റ് കമ്മിറ്റി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും.
ടിആര്‍പി തട്ടിപ്പ് കേസില്‍ പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയായ കാര്‍ത്തി പി ചിദംബരം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയുടെ ഇടപെടല്‍. ഈ മാസം 15, 16 തിയ്യതികളില്‍ ആണ് കമ്മിറ്റിയുടെ സിറ്റിംഗ് ഉളളത്. ഈ ദിവസങ്ങളില്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രസാര്‍ ഭാരതി എന്നിവയുടെ പ്രതിനിധികളുടെ അഭിപ്രായം വിഷയത്തില്‍ തേടും.
റിപ്പബ്ലിക് ടിവി, ഫക്ത് ഫമറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ ടിആര്‍പി തട്ടിപ്പ് നടത്തി എന്നാണ് മുംബൈ പോലീസ് പറയുന്നത്. നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ വിശാല്‍ ഭണ്ഡാരി എന്നയാള്‍ റിപ്പബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്തിരുന്നു എന്ന് സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് ചാനലിന് കുരുക്കായിരിക്കുകയാണ്.
അതേസമയം അര്‍ണബിന്റെ അറസ്റ്റ് ഒഴിവാക്കാനുളള നീക്കത്തിലാണ് റിപ്പബ്ലിക് ടിവി. കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് വരെ തുടര്‍നടപടികള്‍ നിര്‍ത്തി വെക്കണം എന്ന് ചാനല്‍ പോലീസിനോട് ആവശ്യപ്പെട്ടു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ചാനല്‍ മുംബൈ പോലീസ് കമ്മീഷര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കുകയാണ് എന്നാണ് റിപ്പബ്ലിക് ടിവി പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നത്. ടിആര്‍പി കൃത്രിമം നടത്തിയെന്ന ആരോപണവും ചാനല്‍ തളളി.
മുംബൈ പോലീസ് കമ്മീഷണര്‍ക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ചാനല്‍ പ്രസ്താവനയില്‍ പറയുന്നു. റിപ്പബ്ലിക് ടിവിയെക്കുറിച്ച് പറയുന്ന ഒരു ബാര്‍ക് റിപ്പോര്‍ട്ട് പോലുമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യാവസ്ഥ അറിയാമെന്നും അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.