ആമിർ ഖാന് അഹങ്കാരമെന്ന് പ്രതിരോധ മന്ത്രി പരീക്കര്‍... ഇപ്പോഴും 'അസഹിഷ്ണുത'?
പൂനെ: ബോളിവുഡ് താരം ആമിര്‍ ഖാനെ വിടാതെ ബിജെപി നേതൃത്വം വീണ്ടും. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആണ് ഇപ്പോള്‍ ആമിര്‍ ഖാന് എതിരെ തിരിഞ്ഞിരിയ്ക്കുന്നത്.
ആമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശം അഹങ്കാരം നിറഞ്ഞതാണെന്നാണ് മനോഹര്‍ പരീക്കര്‍ പറഞ്ഞത്. പടര്‍ന്നുപിടിയ്ക്കുന്ന അസഹിഷ്ണുത രാജ്യം വിടുന്നതിനെ കുറിച്ച് പോലും ചിന്തിപ്പിച്ചു എന്ന ആമിര്‍ ഖാന്‍ മുമ്പ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പരീക്കര്‍ ഇപ്പോള്‍ നടന്‍റെ പേര് പരാമര്‍ശിയ്ക്കാതെ തിരിഞ്ഞിരിയ്ക്കുന്നത്.
തന്റെ ഭാര്യ ഇങ്ങനെ പറഞ്ഞിരുന്നു എന്നാണ് ആമിര്‍ ഖാന്‍ മുമ്പ് പറഞ്ഞത്. 2015 നവംബറില്‍ ആയിരുന്നു ഇത്. ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വച്ചായിരുന്നു ആമിര്‍ ഖാന്റെ പരാമര്‍ശം. നരേന്ദ്ര ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത അസഹിഷ്ണുത വിവാദത്തെ തുടര്‍ന്നായിരുന്നു ആമിര്‍ ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.
സംഭവം നടന്നിട്ട് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍ അത് വീണ്ടും വിവാദമാക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഒരു നടന്‍, തന്റെ ഭാര്യ രാജ്യം വിടണം എന്ന് ആഗ്രഹിയ്ക്കുന്നതായി പറഞ്ഞു. ഇത് അഹങ്കാരമാണ്. ഞാന്‍ ഒരു പാവപ്പെട്ടവനാണെങ്കില്‍ എന്റെ വീട് ചെറുതായിരിക്കും. ഒരു വലിയ ബംഗ്ലാവ് നിര്‍മിക്കണം എന്ന് സ്വപ്‌നം കാണുമ്പോഴും ഞാന്‍ എന്റെ ചെറിയ വീടിനെ സ്‌നേഹിക്കും- ഇതായിരുന്നു പരീക്കറിടെ വാക്കുകള്‍. പൂനെയില്‍ ഒരു പുസ്തക പ്രകാശനത്തിനിടെ ആയിരുന്നു പരീക്കര്‍ ആമിര്‍ ഖാന്റെ പേരെടുത്ത് പറയാതെ വിമര്‍ശനം ഉന്നയിച്ചത്.
എന്തായാലും സംഭവത്തില്‍ ആമിര്‍ ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പരീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും കോണ്‍ഗ്രസ് ഉയര്‍ത്തി.