തേജസ് എക്സ്പ്രസ് വൈകിയോടിയത് ഒരു മണിക്കൂറിലേറെ; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവുമായി റെയില്‍വെ
മുംബൈ: ഒരു മണിക്കൂറിലേറെ വൈകിയോടിയ തേജസ് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് 100 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഐആര്‍സിടിസി. 630 യാത്രക്കാര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. അഹമ്മദാബാദ്-മുംബൈ റൂട്ടിലോടുന്ന ട്രെയിന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂര്‍ വൈകിയാണ് മുംബൈയിലെത്തിയത്. റീഫണ്ട് പോളിസി അനുസരിച്ച് യാത്രക്കാര്‍ അപേക്ഷ നല്‍കണമെന്നും പരിശോധനയ്ക്ക് ശേഷം നഷ്ടപരിഹാരം നല്‍കുമെന്നും ഐആര്‍സിടിസി വക്താവ് അറിയിച്ചു.
കെപിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു; കടുത്ത അതൃപ്തിയുമായി മുല്ലപ്പള്ളി!
രാവിലെ 6.42ന് രണ്ട് മിനിറ്റ് വൈകിയാണ് ട്രെയിന്‍ അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.10നെത്തേണ്ട ട്രെയില്‍ നിശ്ചിത സമയം മറികടന്ന് 2.36നാണ് മുംബൈ സെന്ട്രലിലെത്തിയത്. മുംബൈയുടെ സമീപ പ്രദേശത്തുള്ള ഭയന്ദര്‍, ദാഹിസര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ട്രെയിന്‍ വൈകിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തേജസ് എക്സ്പ്രസിനൊപ്പം മറ്റ് ചില സബര്‍ബന്‍, ഔട്ട് സ്റ്റേഷന് ട്രെയിനുകളും സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. യുപി ഫാസ്റ്റ് ലൈനിലെ ഓവര്‍ഹെഡ് എക്യുപ്മെന്റ് 12.15 ഓടെ വൈദ്യുതി പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് കാര്യങ്ങള്‍ താറുമാറായത്. ദാഹിസര്‍-മീര റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ 12.30നും മീര റോഡിനും ഭയന്ദറിനും ഇടയില്‍ ഉച്ചയ്ക്ക് 1.35നുമാണ് വൈദ്യുതി പുനസ്ഥാപിക്കാനായത്. ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള എട്ട് സബര്‍ബന്‍ സര്‍വീസുകളെങ്കിലും റദ്ദാക്കിയതായും വെസ്റ്റേണ്‍ റെയില്‍വേ വക്താവ് അറിയിച്ചു.
ട്രെയിന്‍ വൈകിയതിനാല്‍ മുംബൈ സെന്‍ട്രല്‍ വരെ സഞ്ചരിച്ച 630 ഓളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഐആര്‍സിടിസി വക്താവ് പറഞ്ഞു. ഐആര്‍സിടിസി പോളിസി അനുസരിച്ച്, ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 100 രൂപയും രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 250 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ക്ലെയിമുകളുടെ എണ്ണം അനുസരിച്ച് ഏകദേശം 63,000 രൂപ കോര്പ്പറേഷന് യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരും. ഒരു ഇമെയില്‍ വഴിയോ ഫോണ്‍ കോള്‍ വഴിയോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്ന് ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ ചെക്ക്, പിഎന്‍ആര്‍ വിശദാംശങ്ങള്‍, ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതോടൊപ്പം നല്‍കണം.