പാസ്പോർട്ട് അപേക്ഷാ ഫീസിൽ ഇളവെന്ന് സുഷമാ സ്വരാജ്, ഇളവ് കുട്ടികൾക്കും വൃദ്ധർക്കും!!
എട്ട് വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുമുള്ളവര്‍ക്കാണ് അപേക്ഷ ഫീസില്‍ ഇളവ് ലഭിക്കുക
ദില്ലി: പാസ്പോർട്ടിനുള്ള അപേക്ഷാ ഫീസ് കുറച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എട്ട് വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുമുള്ളവര്‍ക്കാണ് അപേക്ഷ ഫീസില്‍ പത്ത് ശതമാനം ഇളവ് ലഭിക്കുക. വെള്ളിയാഴ്ചയാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുതായി അച്ചടിക്കുന്ന പാസ്പോര്‍ട്ടുകള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. 1967ലെ പാസ്പോര്‍ട്ട് ആക്ടിന്‍റെ 50ാം വാര്‍ഷിക ദിനത്തിലാണ് വിദേശകാര്യമന്ത്രിയുടെ നിര്‍ണ്ണായക പ്രഖ്യാപനം.
പാസ്പോര്‍ട്ടിന് ജനന തിയ്യതി തെളിയിക്കുന്നതിനായി ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ചട്ടത്തില്‍ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യ മന്ത്രാലയം അയവുവരുത്തുന്നത്. വിവാഹമോചിതരായവരോ പിരിഞ്ഞ് താമസിക്കുന്നവരോ പങ്കാളിയുടെ പേര് പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ചേര്‍ക്കേണ്ടതില്ലെന്നും, സന്യാസിമാര്‍, പുരോഹിതന്മാര്‍ എന്നിവര്‍ക്ക് രക്ഷിതാക്കള്‍ക്ക് പകരം സ്വന്തം ആത്മീയ ഗുരുക്കന്മാരുടെ പേര് ചേര്‍ക്കാമെന്നതും വിദേശ കാര്യ മന്ത്രാലയം അടുത്തിടെ കൊണ്ടുവന്ന മൂന്ന് പരിഷ്കാരങ്ങളില്‍ ഒന്നാണ്.
പാസ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇ- ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിച്ചാല്‍ മതിയെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമേ ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡി കാര്‍ഡ്, എല്‍ഐസി പോളിസി ബോണ്ട് എന്നിവ സമര്‍പ്പിച്ചാലും മതിയാകും.