തിബറ്റ് ചൈനയോടൊപ്പം തന്നെ; സ്വതന്ത്രമാവേണ്ടെന്ന് ദലൈലാമ, പക്ഷേ... വികസനം വേണം!
കൊൽക്കത്ത: തിബറ്റ് ചൈനയോടൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. എന്നാൽ കൂടുതല്‍ വികസനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂതകാലത്തെ പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ഭാവിയെ പറ്റി സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച നേര്‍ക്കുനേര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പൈതൃകത്തെയും സംസ്‌കാരത്തെയും ചൈന ബഹുമാനിക്കണമെന്നും ദലൈലാമ ആവശ്യപ്പെട്ടു.
ചൈനക്കാർ അവരുടെ രാജ്യത്തെ സ്നേഹിക്കുന്നു. ടിബറ്റൻ ജനത ടിബറ്റിനെയും സ്നേഹിക്കുന്നു. ഏതാനും ദശകങ്ങളായി ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. രാജ്യം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണെന്നും ദലൈലാമ പറഞ്ഞു. ഇടയ്ക്കിടെ ഞങ്ങള്‍ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും തിബറ്റും തമ്മിലുള്ളതെന്നും ദലൈലാമ വ്യക്തമാക്കി. തിബറ്റന്‍ പീഠഭൂമിയുടെ പാരിസ്ഥിതികമായ പ്രാധാന്യത്തെ കുറിച്ചും ദലൈലാമ നേർക്കുനേർ പരിപാടിയിൽ പറഞ്ഞു. തിബറ്റന്‍ പീഠഭൂമിയെ സംരക്ഷിക്കുന്നത് തിബറ്റുകാര്‍ക്ക് മാത്രമല്ല ലോകത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഗുണം ചെയ്യുമെന്നും ദലൈലാമ ഓര്‍മ്മിപ്പിച്ചു.
അതിർത്തി പ്രശ്നം ഗുരുതരമല്ല
അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം അത്ര ഗുരുതരമല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ നേരത്തെ പറഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രം സമാധാനപരമായ ചര്‍ച്ചയാണ്. ഇരു രാജ്യങ്ങളും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി,ചീനി ഭായി ഭായി എന്ന മുദ്രാവാക്യമാണ് കഠിനമായ പദപ്രയോഗങ്ങള്‍ക്കു പകരം ഉപയോഗിക്കേണ്ടതെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
സ്വാതന്ത്യമില്ലാത്ത ജനാധിപത്യ രാജ്യം
'പ്രശ്‌നം അത്ര ഗുരുതരമാണെന്ന് താന്‍ കരുതുന്നില്ല. ഇന്ത്യയും ചൈനയും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ്. പ്രൊപ്പഗാന്‍ഡ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ. 1962 ലും ബോംഡില്ലയിലെത്തിയ ചൈനീസ് സൈന്യം പിന്നീട് പിന്‍മാറിയിരുന്നു', എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ദലൈലാമ പറയുകയുണ്ടായി. ചൈനയുടെ പേരെടുത്തു പറയാതെ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യ രാജ്യമാണതെന്ന് ദലൈലാമ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ തനിക്കിഷ്ടമല്ല. താന്‍ ജനാധിപത്യത്തിന്റെ ആരാധകനാണെന്നും ഇന്ത്യയിലെ ടിബറ്റന്‍ പൗരന്‍മാര്‍ ജനാധിപത്യ രീതികള്‍ പരിശീലിക്കുന്നവരാണെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ രീതി പരിശീലിക്കണമെന്നും ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ വന്നു പഠിക്കാനുള്ള സൗകര്യം ഇന്ത്യ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ദലൈലാമയുടെ ഇന്ത്യ സന്ദർശനം
ദലൈലാമയുടെ ഇന്ത്യ സന്ദർശന വേളയിൽ ചൈന പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാര്‍ ആരാധിക്കുന്ന ആത്മീയ നേതാവാണ് ദലൈലാമ. ദലൈലാമ ഇന്ത്യ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ കാര്യങ്ങള്‍ക്കല്ല, മറിച്ച് മതപരമായ കാര്യങ്ങള്‍ക്കാണ് എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. തീവ്രവാദത്തിനെതിരെയും ദലൈലാമ പ്രസ്താവനകൾ നത്തിയിരുന്നു. ലോകത്ത് മുസ്ലീം തീവ്രവാദിയോ ക്രിസ്ത്യന്‍ തീവ്രവാദിയോ ഇല്ലെന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ വ്യക്തമാക്കിയിരുന്നു. തീവ്രവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു മതമില്ല. തീവ്രവാദത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ മതത്തിന് സ്ഥാനമില്ലെന്നും ദലൈലാമ ഇംഫാലിലെ പൊതുപരിപാടിയില്‍ സംസാരിക്കവേ പറഞ്ഞിരുന്നു.
ഇന്ത്യയും ചൈനയും മഹത്തായ രണ്ട് രാജ്യങ്ങൾ
ഇന്ത്യയും ചൈനയും മഹത്തായ രണ്ട് രാജ്യങ്ങളാണ്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുമെന്ന് താന്‍ കരുതുന്നില്ലെന്നും ദലൈലാമ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ ദോക്ലാമിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം ദലൈലാമ പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടാകില്ലെന്നും യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഒരു രാജ്യത്തിനും വിജയിക്കാന്‍ സാധിക്കില്ലെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനം ദൗര്‍ഭാഗ്യകരമാണെന്നും ദലൈലാമ അഭിപ്രായപ്പെട്ടിരുന്നു.