പത്താന്‍കോട്ട് ഭീകരാക്രമണം; ഇന്ത്യയുടെ നാടകമെന്ന് അന്വേഷണ സംഘം
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തിന് അരങ്ങൊരുക്കിയത് ഇന്ത്യതന്നെയാകാമെന്ന് സംയുക്ത അന്വേഷണ സംഘം. പത്താന്‍കോട്ടിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തി അന്വേഷണം നടത്തിയതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. പാക് പത്രമാണ് ഇത് റിപ്പോര്ർട്ട് ചെയ്തിരിക്കുന്നത്.
പാകിസ്താനില്‍ നിന്നുള്ള ഭീകരവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കാന്‍ ഇന്ത്യയ്ക്കായില്ലെന്ന് സംയുക്ത അന്വേഷണ സംഘം പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതെന്ന പരാമര്‍ശങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

എന്‍ഐഎയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുസ്ലീമായ തന്‍സില്‍ അഹമ്മദിന്റെ ക്രൂരമായ കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മറച്ചു വെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് സംയുക്ത അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീകരാക്രമണത്തിലൂടെ ലോക രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് മൂന്നു ദിവസത്തെ നാടകത്തിലൂടെ ഇന്ത്യ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ആഴ്ച തന്നെ റിപ്പോര്‍ട്ട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മാര്‍ച്ച് 29നാണ് പാകിസ്താന്റെ സംയുക്ത അന്വേഷണ സംഘം പത്താന്‍കോട്ടിലെ വ്യോമത്താവളം സന്ദര്‍ശിച്ചത്. 16 സാക്ഷികളുടെ മൊഴിയും പാക് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നാല് ഭീകരവാദികളുടെ ഡിഎന്‍എ രേഖകള്‍, ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധം വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും കൈമാറിയിരുന്നു.












Click it and Unblock the Notifications