ഗുജറാത്തിൽ ബിജെപിക്ക് ഇരുട്ടടി, പാട്ടീദാർ നേതാവ് രേഷ്മ പട്ടേൽ പാർട്ടി വിട്ടു, ബിജെപിക്ക് വിമർശനം
Recommended Video
ദില്ലി: നാലോളം എംഎൽഎമാർ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ബിജെപിയിൽ ചേർന്ന ക്ഷീണത്തിലാണ് ഗുജറാത്തിലെ കോൺഗ്രസുളളത്. കോൺഗ്രസിന് മാത്രമല്ല നഷ്ടം. ബിജെപിയിൽ നിന്നും പ്രമുഖർ പുറത്തേക്ക് പോകുന്നുണ്ട്. പാട്ടീദാര്‍ സമുദായത്തിലെ പ്രമുഖ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ അതേ സമുദായത്തില്‍ നിന്ന് ബിജെപിക്ക് മറ്റൊരു തിരിച്ചടി കൂടി കിട്ടിയിരിക്കുന്നു.
ഗുജറാത്തിലെ പ്രമുഖ പാട്ടീദാര്‍ നേതാവ് ആയ രേഷ്മ പട്ടേല്‍ ബിജെപി വിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവേയാണ് ബിജെപിക്ക് വന്‍ ഇരുട്ടടി നൽകിക്കൊണ്ട് രേഷ്മ പട്ടേലിന്റെ രാജി പ്രഖ്യാപനം.
പാർട്ടി വിട്ട് രേഷ്മ പട്ടേൽ
ഗുജറാത്തിൽ ബിജെപിയുടെ വലിയ വോട്ട് ബാങ്കാണ് പാട്ടീദാര്‍ സമുദായം. കോൺഗ്രസിൽ ചേർന്ന ഹര്‍ദിക് പട്ടേല്‍ വഴി തന്നെ ഇത്തവണ വന്‍ വോട്ട് ചോര്‍ച്ച തങ്ങൾക്കുണ്ടാകുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. അതിനിടെയാണ് പാട്ടീദാറുകളുടെ മറ്റൊരു പ്രമുഖ നേതാവ് പാര്‍ട്ടി വിടുക കൂടി ചെയ്തിരിക്കുന്നത്.
ബിജെപി ഒരു മാര്‍ക്കറ്റിംഗ് കമ്പനി
ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് രേഷ്മ പട്ടേല്‍ പുറത്ത് പോയിരിക്കുന്നത്. ബിജെപി ഒരു മാര്‍ക്കറ്റിംഗ് കമ്പനിയാണ് എന്നാണ് രേഷ്മ പട്ടേല്‍ കുറ്റപ്പെടുത്തിയത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ്.
അനീതി കണ്ടുനിൽക്കാനാവില്ല
മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളെ ഉപയോഗിച്ച് തെറ്റായ നയങ്ങളെ പ്രമോട്ട് ചെയ്യുകയാണ് ബിജെപിയെന്നും രേഷ്മ കുറ്റപ്പെടുത്തി. ഈ അനീതി കണ്ട് നില്‍ക്കാന്‍ ആവില്ലെന്നും രേഷ്മ വ്യക്തമാക്കി. ബിജെപി നേതാക്കൾ പ്രവർത്തകരെ അടിച്ചമർത്തുന്ന സ്വേച്ഛാധിപതികളാണ് എന്നും രേഷ്മ പട്ടേൽ ആരോപണം ഉന്നയിച്ചു.
തിരഞ്ഞെടുപ്പിൽ മത്സരിക്കും
പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചാണ് രേഷ്മ രാജിക്കാര്യം വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഗ്ദാനിക്ക് രേഷ്മ രാജിക്കത്ത് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രേഷ്മയുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം അവര്‍ തേടിയിട്ടുണ്ട്.
പട്ടേൽ സമരത്തിലൂടെ
പ്രതിപക്ഷ പാര്‍ട്ടികള്‍ സഹായിക്കുന്നില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കാനാണ് രേഷ്മയുടെ തീരുമാനം. പോര്‍ബന്ധര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് രേഷ്മയുടെ നീക്കം. ഹാര്‍ദിക് പട്ടേലിനൊപ്പം പട്ടേല്‍ സമരത്തിലൂടെ വളര്‍ന്ന് വന്ന നേതാവാണ് രേഷ്മ പട്ടേല്‍.
ബിജെപിയിൽ ചേർന്നു
ഹര്‍ദിക് പട്ടേല്‍ 2017ല്‍ നടന്ന ഗുജറാത്ത് തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. എന്നാല്‍ രേഷ്മ പട്ടേല്‍ ബിജെപിയില്‍ ചേരുകയാണുണ്ടായത്. പിന്നീട് പട്ടേല്‍ സംവരണ സമരത്തിന് എതിരെയും രേഷ്മ നിലപാടെടുക്കുകയുണ്ടായി. ബിജെപി മീഡിയ പാനല്‍ അംഗമായ ഇവര്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു.
ആശങ്കയിൽ ബിജെപി
രേഷ്മ കൂടി പോയതോടെ പട്ടേല്‍ വോട്ടുകളെ കുറിച്ച് ബിജെപി ആശങ്കയിലാണ്. പോര്‍ബന്ധര്‍ മണ്ഡലം പട്ടേല്‍ സമുദായത്തിന് വലിയ സ്വാധീനമുളള മണ്ഡലം കൂടിയാണ്. രേഷ്മയുടെ രാജി പാര്‍ട്ടിയെ ബാധിക്കില്ല എന്നാണ് ബിജെപിയുടെ നിലപാട്. രേഷ്മയുടെ രാജി പ്രഖ്യാപനം പാര്‍ട്ടി കാര്യമാക്കിയിട്ടില്ലെന്ന് ബിജെപി വക്താവ് പ്രതികരിച്ചു.