തെലങ്കാനയില്‍ പാര്‍ട്ടിയുമായി പവന് കല്യാണ്‍... കെസിആറിനെ പരാജയപ്പെടുത്താന്‍ നീക്കങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ അങ്കം മുറുകി ഇറങ്ങിയ കെ ചന്ദ്രശേഖര റാവുവിന് കൂടുതല്‍ പ്രതിസസന്ധികള്‍. കോണ്‍ഗ്രസും ടിഡിപിയും ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ ശക്തമാണ് ഇത്. തെലുങ്കിലെ സൂപ്പര്‍ താരം പവന് കല്യാണ്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് കഴിഞ്ഞു. തെലങ്കാനയില്‍ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ച് കഴിഞ്ഞു. കെസിആറിന്റെ മുഖ്യ എതിരാളി പവന് കല്യാണ്‍ ആകുമെന്നാണ് സൂചന. ആന്ധ്രയിലും തെലങ്കാനയിലും ഒരേപോലെ ആരാധകരുള്ള താരമാണ് പവന് കല്യാണ്‍.
അദ്ദേഹം മത്സരിച്ചാല്‍ അത് കെസിആറിന് ഇതുവരെയില്ലാത്ത വെല്ലുവിളിയാകും. കര്‍ഷകര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും പ്രിയങ്കരനാണ് പവന് കല്യാണ്‍. അദ്ദേഹം ഇറക്കുന്ന സിനിമകളും ഇത്തരക്കാരെ ലക്ഷ്യമിട്ടാണ്. ഇതുവരെ പ്രയോഗിച്ച തന്ത്രങ്ങളേക്കാള്‍ വലിയ കാര്യങ്ങള്‍ പ്രയോഗിക്കേണ്ട അവസ്ഥയിലാണ് കെസിആര്‍. പവന് കല്യാണിനെ കടന്നാക്രമിക്കാന്‍ അദ്ദേഹം തയ്യാറാവുമോ എന്നാണ് ഇനി അറിയാനുള്ളത്.
പാര്‍ട്ടി ഓഫീസുമായി പവന് കല്യാണ്‍
കഴിഞ്ഞ ദിവസമാണ് വിജയവാഡയില്‍ വച്ച് പവന് കല്യാണ്‍ തന്റെ പാര്‍ട്ടിയായ ജനസേന പാര്‍ട്ടിയുടെ സംസ്ഥാന തല ഓഫീസ് ഉദ്ഘാടനം ചെയ്തത്. തെലങ്കാനയില്‍ തന്റെ പാര്‍ട്ടി 24 സീറ്റില്‍ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇത്ര നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം വിജയസാധ്യതയുള്ള സീറ്റുകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പവന് കല്യാണിന്റെ തീരുമാനം.
നേതാക്കളുടെ വലിയ കൂട്ടം
പവന് കല്യാണിന് വലിയ നേതാക്കളുടെ കൂട്ടം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എം ഗോപാല കൃഷ്ണ, എം ഗംഗാധരം, എം കൃഷ്ണന് റാവു, മുന്‍ സ്പീക്കര്‍ നദേന്ദ്ല മനോഹര്‍ എന്നിവരാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ഇതില്‍ മനോഹര്‍ കോണ്‍ഗ്രസ് വിട്ടാണ് ജനസേന പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഇതിന് പുറമേ വലിയൊരു ആരാധക വൃന്ദവും അദ്ദേഹത്തിനൊപ്പമുണ്ട്. തെലങ്കാനയിലും ആന്ധ്രയിലും ഏറ്റവും വലിയ സൂപ്പര്‍ താരമാണ് പവന് കല്യാണ്‍.
സഖ്യസാധ്യതകള്‍ ഇങ്ങനെ....
നിലവില്‍ ഒരുപാര്‍ട്ടിയുമായും സഖ്യമില്ലെന്നാണ് പവന് കല്യാണ്‍ പറയുന്നത്. എന്നാല്‍ ടിആര്‍എസ് ഒഴിച്ചുള്ള പ്രമുഖ കക്ഷികളോടെല്ലാം നല്ല ബന്ധത്തിലാണ് അദ്ദേഹം. കോണ്‍ഗ്രസുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് സൂചന. അടുത്ത ദിവസം തന്നെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. പവന് കല്യാണ്‍ കോണ്‍ഗ്രസിനൊപ്പമാണെങ്കില്‍ കെസിആറിന്റെ പാര്‍ട്ടി തെലങ്കാനയില്‍ തകര്‍ന്നടിയും.
മത്സരിക്കുന്ന സീറ്റുകള്‍
24 സീറ്റുകളില്‍ മത്സരിക്കാനാണ് പവന് കല്യാണ്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം തെലങ്കാന രാഷ്ട്ര സമിതിയെ പിന്തുണയ്ക്കുന്ന നിരവധി പേര് പാര്‍ട്ടിയിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് വഴി കെസിആറിനെ പ്രതിസന്ധിയിലാക്കാനും പാര്‍ട്ടിക്ക് സാമ്പത്തിക പിന്തുണ ലഭിക്കാനും ഇത് കാരണമാകും.
ആന്ധ്രയിലെ യാത്ര
ജനങ്ങളുടെ മനസ്സറിയാന്‍ ആന്ധ്രയില്‍ വലിയൊരു യാത്ര നടത്തികൊണ്ടിരിക്കുകയാണ് പവന് കല്യാണ്‍. സമാനമായൊന്ന് തെലങ്കാനയിലും ലക്ഷ്യമിടുന്നുണ്ട്. വമ്പന്‍ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെയും തെലങ്കാനയില്‍ കെസിആറിന്റെയും ഭരണത്തിന് ഇത് വന്‍ തിരിച്ചടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ ശക്തിയായി പവന് കല്യാണ്‍ ഉയര്‍ന്ന് കഴിഞ്ഞെന്നാണ് സൂചന. തെലങ്കാനയില്‍ കര്‍ഷകരും മുസ്ലീങ്ങളും അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുകയാണ്.
കെസിആറിന് വിമര്‍ശനം
കെസിആറിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് പവന് കല്യാണ്‍. സ്വന്തം നേട്ടങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് നേരത്തെയാക്കിയിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന താല്പര്യങ്ങള് വിരുദ്ധമാണിത്. രാഷ്ട്രീയ നേട്ടങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരിക്കലും നിയമസഭ പിരിച്ചുവിടാന്‍ പാടില്ലായിരുന്നുവെന്നും പവന് കല്യാണ്‍ പറഞ്ഞു. അതേസമയം കെസിആറിനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.
മോദിക്കെതിരെ.....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പവന് ആഞ്ഞടിച്ചുണ്ട്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാതിരുന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രത്യേക പദവിക്കായി ആന്ധ്ര ഒരുമിച്ച മോദിക്കെതിരെ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ആന്ധ്ര സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. അതുകൊണ്ടാണ് സര്‍വകക്ഷി യോഗത്തില്‍ തന്റെ പാര്‍ട്ടി പങ്കെടുക്കാതിരുന്നത്. ചന്ദ്രബാബു നായിഡുവിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇതിന് മുന്നിട്ടിറങ്ങുമെന്നും പവന് കല്യാണ്‍ പറഞ്ഞു.
തെലങ്കാന ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസില്‍!! വസതി ആശുപത്രിയാക്കുമെന്ന് കോണ്‍ഗ്രസ്
ശബരിമല വിഷയം കത്തുമ്പോൾ ദുർബലമായി എൻഡിഎ, സികെ ജാനു മുന്നണി വിട്ടു, ബിജെപി അവഗണിക്കുന്നു