ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ചൈനീസ് കടന്നു കയറ്റം; പ്രതിസന്ധി മുതലെടുക്കുന്നു,തടയണമെന്ന് രാഹുല്‍
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതോടെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ 2 മുതല്‍ 3 ശതമാനം വരെ കുറവ് ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ലോക ബാങ്ക് അധികൃതരും പറയുന്നത്. ഇത്തരത്തില്‍ ദുര്‍ബലപ്പെട്ട് കിടക്കുന്ന ഇന്ത്യന്‍ വ്യവസായ രംഗത്തെ കൈവശപ്പെടുത്താന്‍ ചൈന അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
പിപ്പീള്‍സ് ബാങ്ക് ഓഫ് ചൈന
ഇന്ത്യയിലെ ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ (എച്ച് ഡി എഫ് സി) ഓഹരികള്‍ പിപ്പീള്‍സ് ബാങ്ക് ഓഫ് ചൈന അടുത്തിടെ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കെയാണ് എച്ച് ഡി എഫ് സിയിലെ ഓഹരികള്‍ ചൈനീസ് സ്ഥാപനം സ്വന്തമാക്കിയതെന്നാണ് ശ്രദ്ധേയം.
1.75 കോടി ഓഹരി
എച്ച് ഡി എഫ് സിയുടെ 1.75 കോടി ഓഹരികളാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്. 2020 മാര്‍ച്ച് അവസാനത്തോടെ 17.5 ദശലക്ഷം (1.01 ശതമാനം) ഓഹരികള്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് സ്വന്തമാക്കിയെന്നാണ് എച്ച് ഡി എഫ് സി വ്യക്തമാക്കുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ എച്ച്ഡി.എഫ്.സി ഓഹരികളുടെ മൂല്യം കഴിഞ്ഞ മാസം 25 ശതാനം വരെ ഇടിഞ്ഞിരുന്നു.
മുന്നറിയിപ്പ്
എച്ച് ഡി എഫ് സിയുടെ ഓഹരികള്‍ വന്‍ തോതില്‍ ചൈന വാങ്ങിക്കുട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ മുരടിപ്പ് ഇന്ത്യന്‍ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയതായി രാഹുല്‍ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അനുവദിക്കരുത്
'വൻ സാമ്പത്തിക മാന്ദ്യം പല ഇന്ത്യൻ കോർപ്പറേറ്റുകളെയും ദുർബലപ്പെടുത്തിയിത് ഏറ്റെടുക്കലിനുള്ള ആകർഷകമായ സാഹചര്യം ഉണ്ടാക്കി. ദേശീയ തലത്തില്‍ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഏതെങ്കിലും ഇന്ത്യൻ കോർപ്പറേറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വിദേശ കമ്പനികളെ സര്‍ക്കാര്‍ അനുവദിക്കരുത്'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തേയും നിക്ഷേപം നടത്തുന്നു
അതേസമയം, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കുറച്ചു കാലമായി തങ്ങളുടെ സ്ഥാപനത്തില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നാണ് എച്ച് ഡി എഫ് സി വ്യക്തമാക്കുന്നത്. 2019 മാര്‍ച്ചില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കമ്പനിയുടെ 0.8 ശതമാനം കൈവശം വെച്ചിരുന്നു. ഇപ്പോള്‍ അത് ഒരു ശതമാനത്തിന് മുകളില്‍ കടന്നിരിക്കുകയാണെന്നും എച്ച്ഡിഎഫ്സി വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെക്കി മിസ്ട്രി പറഞ്ഞു
Recommended Video
വാദങ്ങള്‍
ചൈനീസ് ബാങ്ക് സ്ഥാപനത്തിലെ നിഷ്ക്രിയ നിക്ഷേപകരാണെന്നും എച്ച് ഡി എഫ് സി അധികൃതര്‍ വ്യക്തമാക്കുന്നു. ഓഹരി ഏറ്റെടുക്കുന്നതിൽ അസാധാരണമായ ഒന്നും തന്നെയില്ലെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത് ഭാവിയില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് എതിരായി വരാമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഞായറാഴ്ച ട്വിറ്ററിലെ പ്രധാന ട്രെൻഡുകളിൽ ഒന്നായിരുന്നു ചൈനീസ് സെൻട്രൽ ബാങ്ക് എച്ച് ഡി എഫ് സി ഓഹരികള്‍ ഏറ്റെടുത്തുവെന്ന വാര്‍ത്ത.
ലോക്ഡൗണിലും കേന്ദ്രം രാഷ്ട്രീയം കളിച്ചു; നഷ്ടങ്ങള്‍ ഒരോന്നായി ചൂണ്ടിക്കാണിച്ച് തരൂര്‍
ഇളവുകള്‍ ഘട്ടം ഘട്ടമായി അനുവദിച്ചേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍, മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും