ദില്ലിയിൽ പിസി ചാക്കോയുടെ അപ്രതീക്ഷിത നീക്കം; ഞെട്ടി ഷീലാ ദീക്ഷിത്, 280 കമ്മിറ്റികൾ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും വൻ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ഷീലാ ദീക്ഷിത് വിഭാഗവും പിസി ചാക്കോയും തമ്മിലുള്ള പോര് രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ദില്ലിയിലെ 280 കോൺഗ്രസ് കമ്മിറ്റികൾ കോൺഗ്രസ് പിരിച്ചു വിട്ടിരുന്നു. എന്നാൽ ഈ നടപടി സ്റ്റേ ചെയ്യുന്നതായി ദില്ലി ഘടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ സുരക്ഷ പറയും, ആവശ്യം കഴിഞ്ഞാല്‍ ഒറ്റിക്കൊടുക്കും; മേവാനി
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഉടലെടുതത് ഭിന്നത അതിരൂക്ഷമായി തുടരുകയാണെന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പി സി ചാക്കോയെ ദില്ലിയിുടെ ചുമതലയിൽ നിന്നും മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നിരുന്നു.
തോൽവിക്ക് പിന്നാലെ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. പാർട്ടിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെയാണ് 280 കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചു വിടാൻ ഷീലാ ദീക്ഷിത് തീരുമാനിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിലും എല്ലാ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാൻ ഷിലാ ദീക്ഷിത് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നിയമസഭാ തിരഞ്ഞെടുപ്പ്
അടുത്ത വർഷം ആദ്യം ദില്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താനാണ് തന്റെ നടപടിയെന്നാണ് ഷീലാ ദീക്ഷിത് വിശദീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഷീലാ ദീക്ഷിതും പിസി ചാക്കോയും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചു വിടാൻ ഷീലാ ദീക്ഷിത് ഏകപക്ഷീയമായി തീരുമാനം എടുക്കുന്നത്.
പ്രതിഷേധം
ദില്ലി ഘടകത്തിലെ ഒരു വിഭാഗം നേതാക്കൾ ഷീലാ ദീക്ഷിതിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാലിനെയും പിസി ചാക്കായേയും കണ്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മുന്നറിയിപ്പ് പോലും നൽകാതെ കമ്മിറ്റികൾ പിരിച്ചുവിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു നീക്കം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും ഇവർ നേതാക്കളെ അറിയിച്ചു. ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ അറിയാതെ ഷീലാ ദീക്ഷിത് നടത്തിയ ഏക പക്ഷീയമായ നീക്കം റദ്ദാക്കണമെന്ന് ഷീലാ ദീക്ഷിത് വിരുദ്ധ ക്യാംപ് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം
അജയ് മാക്കൻ ദില്ലി കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് തിരഞ്ഞെടുക്കപ്പെട്ടതാണ് നിലവിലെ ബ്ലോക്ക് കമ്മിറ്റികൾ. ബ്ലോക്ക് കമ്മിറ്റികളിൽ ആധിപത്യം ഉറപ്പിക്കാനായുള്ള നീക്കമാണ് ഷീലാ ദീക്ഷിത് നടത്തുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണഘട്ടത്തിൽ ദില്ലി ഘടകത്തിലെ തമ്മിലടി മറനീക്കി പുറത്ത് വന്നിരുന്നു. ആം ആദ്മിയുമായി സഖ്യം വേണമെന്ന് പിസി ചാക്കോയും അജയ് മാക്കനും നിർദ്ദേശിച്ചപ്പോൾ ഷീലാ ദീക്ഷിത് ശക്തമായി എതിർക്കുകയായിരുന്നു. ഒടുവിൽ ദില്ലിയിൽ സഖ്യം സാധ്യമാകാതെ വരികയും പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു.
പിസി ചാക്കോയ്ക്കെതിരെ കത്ത്
ഇതിനിടെ പിസി ചാക്കോയെ ദില്ലിയുടെ ചുമതലയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ എഐസിസിക്ക് കത്തെഴുതിയിരുന്നു. പിസി ചാക്കോ ചുമതലയേറ്റ ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ദയനീയമായി പാർട്ടി പരാജയപ്പെട്ടു. ആം ആദ്മി സഖ്യത്തിനായി പിസി ചാക്കോ വാശി പിടിച്ചതും ആശയക്കുഴപ്പമുണ്ടാക്കിയെന്ന് കത്തിൽ ആരോപിക്കുന്നു. 2015ലാണ് പിസി ചാക്കോ ദില്ലിയുടെ ചുമതലയേൽക്കുന്നത്.