രവി പൂജാരി കൊല്ലുമെന്ന് ഭീഷണി മുഴക്കി; നീ പോടാ റാസ്കല്‍, വിരട്ടല്‍ എന്നോട് വേണ്ടെന്ന് പിസി ജോര്‍ജ്
കോട്ടയം: കുപ്രസിദ്ധ കുറ്റവാളി രവിപൂജാരി തനിക്കു നേരെ വധഭീഷണി മുഴക്കിയതായി പിസി ജോർജ്ജ് എംഎല്‍എ. എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്നായിരുന്നു വിദേശത്ത് നിന്ന് ഫോണിലൂടെയുള്ള ഭീഷണിയെന്ന് പിസി ജോർജ്ജ് പറയുന്നു.
ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണ് ചോദിച്ചത്. ഞാന്‍കണ്ടില്ല, വായിക്കാന്‍ സമയം കിട്ടിയില്ല എന്ന് പറഞ്ഞപ്പോഴാണ് വിളിക്കുന്നത് പൂജാരിയാണെന്ന് വ്യക്തമാക്കിയത്. പിന്നീട് അയാള്‍ തനിക്കും മകനും നേരെ വധഭീഷണി മുഴക്കിയപ്പോള്‍ ' നീ പോടാ റാസ്കല്‍, നിന്‍റെ വിരട്ടല്‍ എന്‍റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ്' എന്ന് അറിയാവുന്ന ഇംഗീഷില്‍ ഞാനും മറുപടി പറഞ്ഞെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നു.
ഭീഷണിയുടെ കാരണം
രണ്ടാഴ്ച്ച മുമ്പ് ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വഴിയായിരുന്നു ഭീഷണി. രണ്ടാമതും ഇതേ നമ്പരില്‍ നിന്ന് അയാള്‍ തന്നെ വിളിച്ചിരുന്നു. ആ വിളിയിലാണ് തനിക്കെതിരേയുള്ളു കൊട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീക്കെതിരെ സംസാരിച്ചതിനാണെന്ന് മനസ്ലിലാവുന്നത്.
പരാതി നല്‍കി
സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയുടെ കേസില്‍ കന്യാസ്ത്രീക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്ന പിസി ജോര്‍ജ്ജ് ബിഷപ്പിനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സ്വീകിരിച്ചിരുന്നത്.
സെനഗലില്‍ അറസ്റ്റില്‍
15 വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുന്ന അധോകലോക കുറ്റവാളിയാണ് രവി പൂജാരിയെ കഴിഞ്ഞ ദിവസം പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പോലീസിന്‍റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി പൂജാരി പിടിയാലാവുന്നത്.
ലീനയുടെ സ്ഥാപനത്തിനെതിരെ അക്രമം
രവി പൂജാരിക്കെതിരെ ബെംഗളൂരു പോലിസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടി സലൂണില്‍ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തോടെയാണ് രവി പൂജാരി കേരളത്തിലും വിവാദ പുരുഷനാവുന്നത്.
ഇന്‍റര്‍പോളിന് കത്ത്
സെനഗലില്‍ അറസ്റ്റിലായ രവി പൂജാരിയെ വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇന്‍റര്‍പോളിനെ സമീപിച്ചിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ കേസില്‍ പ്രതിയാണെന്നും തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്.
രണ്ടാം തവണ
രവി പൂജാരിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് കേരള പോലീസ് ഇന്‍റര്‍ പോളിനെ സമീപീക്കുന്നത്. രവിപൂജാരി എവിടെയാണെന്ന് അറിയാനാണ് നേരത്തെ സമീപിച്ചത്. എന്നാല്‍ പൂജാരിയെ ഇന്ത്യയിലേക്ക് എന്ന് എത്തിക്കുമെന്ന കാര്യത്തില്‍ തന്നെ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.
ഡിസംബര്‍ 15 ന്
കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു നടി ലീന മരിയ പോള്‍ കൊച്ചിയില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തി വെടിവെച്ച് മടങ്ങുമ്പോള്‍ രവി പൂജാരിയുടെ പേരെഴുതിയ കടലാണ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യ സൂചന.
നാല് തവണ തനിക്ക് ഭീഷണി
25 കോടി ആവശ്യപ്പെട്ട് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നല്‍കി. രവി പൂജാരിയുടേതെന്ന പേരില്‍ മുമ്പ് നാല് തവണ തനിക്ക് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ലീനാ പോള്‍ വ്യക്തമാക്കി.
അധോലോക സംഘത്തിന്റെ ഭീഷണി
പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു അധോലോക സംഘത്തിന്റെ ഭീഷണി. ബോളിവുഡിലടക്കം രവി നടത്തിയ ഇടപാടുകളെക്കുറിച്ച് പറഞ്ഞായിരുന്നു ഭീഷണിയെന്നും ലീന ആരോപിക്കുന്നു. ലീനയുടെ കൂട്ടാളിയായിരുന്ന സുകേഷിന്റെ ഹവാല ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആദ്യം അഞ്ച് കോടി
ആദ്യം അഞ്ച് കോടി രൂപയും പിന്നാലെ 25 കോടി രൂപയും ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്ന് ലീനാ പോള്‍ പറയുന്നു. എന്നാല്‍ പണം കൊടുക്കാന്‍ താന്‍ തയാറായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് ബ്യൂട്ടി പാര്‍ലറിന് നേരെയുണ്ടായ ആക്രമണങ്ങളെന്നാണ് ലീന ആരോപിക്കുന്നത്.