കെജ്രിവാള് കലാപകാരികൾക്കൊപ്പം നിന്നു, ബിജെപി യുടെ ബി ടീമായി അടിവരയിടുന്നു; രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്കിയ ദില്ലി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍രുന്നു വരുന്നത്. ദില്ലി കലാപത്തിലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ വിമര്‍ശനമുണ്ട്.
രണ്ട് വിഷയത്തിലും ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാളെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ളവര്‍ ആരോപിക്കുന്നു. കനയ്യ കുമാറിനെതിരായ നീക്കം തെറ്റാണെന്നും രാജ്യതലസ്ഥാനം ആളിക്കത്തിയപ്പോൾ നിസംഗനായ്, നിഷ്ക്രിയനായ് കലാപകാരികൾക്കൊപ്പം നിന്ന ഭരണാധികാരിയാണ് കെജ്രിവാളെന്നുമാണ് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
പ്രചാരണായുധം
സി പി ഐ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുത്ത അരവിന്ദ് കെജ്രിവാൾ സർക്കാർ, ആസന്നമായ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി ജെ പി ക്ക് പ്രചാരണായുധം നൽകുകയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
സംഭവം ഇല്ല
ഈ കേസിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുകയും അത്തരമൊരു രാജ്യവിരുദ്ധ മുദ്രാവാക്യം വിളി അവിടെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് കൊടുക്കുകയും ചെയ്തതാണ്. മാത്രമല്ല, പല ദേശീയ മാധ്യമങ്ങളും അന്നത്തെ വീഡിയോ പരിശോധിച്ച് അത്തരമൊരു സംഭവം ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയതുമാണ്.
ബി ജെ പിയുടെ 'ബി' ടീം
2016-ൽ നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിൽ 2019 -ൽ കുറ്റപത്രം കൊടുക്കുകയും 2020-ൽ കെജ്രിവാൾ സർക്കാർ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കൊടുക്കുകയുമാണ്. കേന്ദ്ര സർക്കാറിൽ നിന്ന് ഒട്ടും ഭിന്നമല്ലെന്ന് മാത്രമല്ല സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിൽ തങ്ങൾ ബി ജെ പിയുടെ 'ബി 'ടീമെന്ന് അനുദിനം അടിവരയിടുകയാണ് കെജ്രിവാൾ.
അദ്ദേഹം തയ്യാറായില്ല
കാശ്മീർ വിഷയത്തിലുൾപ്പെടെ നാം അത് കാണുകയാണ്. ജാമിയ മിലിയ വെടിവെപ്പിലുൾപ്പെടെ ഒരു പ്രസ്താവനയ്ക്കപ്പുറം ചെറുവിരൽ അനക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനം ആളിക്കത്തിയപ്പോൾ നിസംഗനായ്, നിഷ്ക്രിയനായ് കലാപകാരികൾക്കൊപ്പം നിന്ന ഭരണാധികാരിയാണ് കെജ്രിവാൾ.
ഞെട്ടിപ്പിക്കുന്നത്
62 എംഎൽഎമാരുള്ള നേതാവ് കലാപകാരികൾക്കെതിരെ ഒന്നും ചെയ്യാതെ നിന്നെന്നത് ജനാധിപത്യ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. അതിന് പിന്നാലെയാണ് ഇടത് യുവജന സംഘടനകൾ ആവേശപൂർവം ഉയർത്തിക്കാട്ടുന്ന കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്.
നിലപാട് വ്യക്തമാക്കണം
ഈ കാര്യത്തിലുൾപ്പെടെ കെജരിവാളിനൊപ്പമാണോ, സി പി ഐ ദേശീയ സമിതി അംഗം കൂടിയായ കനയ്യകുമാറിനൊപ്പമാണോ കേരളത്തിലെ ഇടതുപക്ഷമെന്ന് വ്യക്തമാക്കാൻ തയ്യാറാവണം. സി പി ഐ ദേശീയ നേതാവിനെതിരെ ഇത്തരമൊരു നടപടിയെടുത്തിട്ടും പ്രതിഷേധിക്കാൻ കഴിയാത്ത വിധം സംഘ്പരിവാർ വിധേയത്വം കാട്ടുകയാണോ മുഖ്യമന്ത്രി ഉൾപ്പെടെ കേരളത്തിലെ എൽ ഡി എഫ് നേതാക്കൾ- പിസി വിഷ്ണുനാഥ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.
2016 ല്‍
ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പടേയുള്ളവരെ വിചാരണ ചെയ്യാന്‍ കഴിഞ്ഞ ദിവസമായിരുന്നു ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2016ല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം.
കഴിഞ്ഞ ദിവസം
അന്നത്തെ വിദ്യാര്‍ത്ഥി യൂണിന് അധ്യക്ഷനും നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യ കുമാര്‍. കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന് എന്നിവരെ വിചാരണ ചെയ്യാനുള്ള അനുമതിയാണ് ദില്ലി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയത്.
സിപിഐ പ്രതികരണം
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ആംആദ്മി പാര്‍ട്ടി കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത് നിര്‍ഭാഗ്യകരമായി പോയെന്നും സിപിഐ കേന്ദ്ര കമ്മറ്റി വിഷയത്തില്‍ പ്രതികരിച്ചത്. കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ലെന്നും തെളിവായി ഉന്നയിക്കപ്പെട്ട വീഡിയോകള്‍ വ്യാജമാണെന്നും അരവിന്ദ് കെജ്രിവാള് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും സിപിഐ നേതൃത്വം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ താല്പര്യം
അതേസമയം, തന്നെ വിചാരണ ചെയ്യാനുള്ള അനുമതി ദില്ലി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളെന്ന് കനയ്യ കുമാറും ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു തന്നെ പ്രതിയാക്കി ദില്ലി പോലീസ് ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചത്. ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോള്‍ തന്നെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും കനയ്യ പറഞ്ഞു.
അനുമതി പിന്‍വലിക്കില്ല
വിചാരണ അനുമതി കൊടുത്ത തീരുമാനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോഴും വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു പാര്‍ട്ടി വക്താവും എംഎല്‍എയുമായ രാഘവ് ചദ്ധയാണ് ദില്ലി സര്‍ക്കാറിന്റെ നിലപാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്.
പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കലാപത്തില്‍ അമിത് ഷായെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം
അവര്‍ എന്റെ 8 ലക്ഷം കവര്‍ന്നു... വീട് തകര്‍ത്തു, മുന്‍ പോലീസ് ഉദ്യോഗസ്ഥനെയും വിടാതെ കലാപകാരികള്‍!!