ബിജെപിയുടേത് നടക്കാത്ത സ്വപ്നമെന്ന് കോണ്‍ഗ്രസ്; 2021 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുക സിഎഎ വിരുദ്ധ സഖ്യം
ഗുവാഹട്ടി: പൗരത്വ നിയമഭേദഗതിയില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമായിരുന്നു അസം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സംസ്ഥാന മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, അസം ഗണപരിഷത്ത് നേതാക്കളുടെയുമൊക്കെ നേര്‍ക്ക് വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനത്ത് നേരിടേണ്ടി വന്നത്. ചിലയിടങ്ങളില്‍ ബിജെപി ഓഫീസുകള്‍ തകര്‍ക്കപ്പെടുന്ന സംഭവം വരെ ഉണ്ടായി.
ഇതോടെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സംസ്ഥാനത്ത് വലിയ ശ്രമങ്ങളാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതിനാല്‍ അസം ജനതയെ അനുനയിപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് ആക്കവും കൂടി. 2021 ല്‍ സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് തന്നെയാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ മറുപടിയുമായാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. വിശദാംശങ്ങള്‍ ഇങ്ങനെ...
കഴിഞ്ഞ തവണ
തുടര്‍ച്ചയായി മൂന്ന് ടേമുകളില്‍ അധികാരത്തില്‍ എത്തിയ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചായിരുന്നു കഴിഞ്ഞ തവണ അസമില്‍ ബിജെപി അധികാരത്തിലെത്തിയത്. അസം ഗണപരിഷത്തുമായി സഖ്യം രൂപീകരിച്ച് നേരിട്ട തിരഞ്ഞെടുപ്പില്‍ 126 ല്‍ 86 സീറ്റുകളും സഖ്യത്തിന് ലഭിച്ചു. 2011 ല്‍ 79 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസ് 24 സീറ്റുകളിലേക്ക് ചുരുങ്ങി.
വലിയ വിജയം
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായിരുന്നെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വലിയ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തല്‍ പോലുള്ള നടപടികളിലൂടെ അസം ജനതയെ തൃപ്തരാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഇടഞ്ഞ് നില്‍ക്കുന്ന അസം ഗണപരിഷത്തിനെ അനുനയിപ്പിക്കാന്‍ കഴിയുമെന്നും ബിജെപി വിശ്വസിക്കുന്നു.
മിഷന്‍ 100
മിഷന്‍ 100 പ്രഖ്യാപിച്ചാണ് ബിജെപി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. പ്രതിഷേധക്കാര്‍ കേന്ദ്രസര്‍ക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് എന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് ബംഗ്ലാദേശില്‍ നിന്ന് 1.5 കോടി കുടിയേറ്റക്കാര്‍ വരുമെന്നാണ് പ്രതിഷേധകരുടെ പ്രചരണം. ഇത്തരം പ്രചരണങ്ങളെല്ലാം ജനം തള്ളുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത്ത് കുമാര്‍ ദാസ് നേരത്തെ അഭിപ്രായപ്പെട്ടത്.
റാം മാധവും
സംസ്ഥാനത്ത് ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി വിജയിക്കും. എന്‍ഡിഎ സഖ്യസര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തും. ഞങ്ങള്‍ അവിടെ മികച്ച ഭരണമാണ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു സംശയവുമില്ല
അസമില്‍ ബിജെപിക്ക് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പൗരത്വനിയമത്തിനെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് വിപുലമായി പരിപാടികതള്‍ ആസുത്രണം ചെയ്യും. ബിജെപി ഈ അടുത്ത് സംസ്ഥാനത്ത് വലിയ റാലി സംഘടിപ്പിച്ചിരുന്നു. ജനങ്ങള്‍ നിയമത്തെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
മറുപടി
എന്നാല്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നതടക്കുള്ള ബിജെപി നേതാക്കളുടെ അവകാശവാദങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള പരിഹാസമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. സംസ്ഥാനത്ത് 100 സീറ്റുകളിലേറെ വിജയിക്കുക എന്നത് ബിജെപിയുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നാണ് പിസിസി വക്താവ് ഋതുപര്‍ണ റാം മാധവിന്‍റെ പ്രസ്താവനയോട് പ്രതികരിച്ചത്.
അകന്നു പോയി
തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിനാണ് ബിജെപി ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. 'സംസ്ഥാനത്ത് ബിജെപിയില്‍ നിന്നും ജനങ്ങള്‍ ഇതിനോടകം തന്നെ അകന്നു പോയിട്ടുണ്ട്. നിരാശാരയ പ്രവര്‍ത്തകരില്‍ മനോവീര്യം നിറക്കുന്നതിനായി നിരവധി സമാധാന റാലികളും സങ്കല്‍പ യാത്രകളുമായി അവര്‍ അസമില്‍ നടത്തിയത്' -ഋതുപര്‍ണ കോണ്‍വര്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കുക
നിയസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റുകള്‍ നേടുമെന്ന ബിജെപി സര്‍ക്കാറിന്‍റെ അവകാശവാദം യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ കാര്യമാണ്. അസമില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുക പൗരത്വ നിയമ ഭേദഗതി വിരുദ്ധ സഖ്യമായിരിക്കുമെന്ന് പിസിസി പ്രസിഡന്‍റ് റിപുന്‍ ബോറയും അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജനജാഗരണ്‍ യാത്ര ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍
അതേസമയം, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കുന്നതിനെതിരേയും റാം മാധവ് കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രഹസ്യമായോ പരസ്യമായോ കോണ്‍ഗ്രസും എഐയുഡിഎഫും ഒന്നിച്ച് നില്‍ക്കുകയാണെന്നും റാം മാധവ് പറഞ്ഞു.
ഔദ്യോഗിക പ്രതികരണം ഇല്ല
അതേസമയം, എഐയുഡിഎഫുമായി സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുന്നതിനാല്‍ പ്രാദേശിക ശക്തികളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം ആലോചിച്ചു വരികയാണെന്ന് മാത്രമായിരുന്നു പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്.
അംഗബലം
സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടും ബിജെപിയിലേക്ക് കൂടുമാറിയ മുന്‍ കോണ്‍ഗ്രസ് അംഗങ്ങളുടേതാണ്. മുന്നാമത്തെ സീറ്റ് ബിപിഎഫ് ബിസ്വാജിത് ഒഴിയുന്നതാണ്. 126 അംഗ നിയമസഭയിൽ കോൺഗ്രസിന് 23 ബിജെപിക്ക് 60 ഉം എഐയുഡിഎഫ് 13 ഉം എംഎൽഎമരാണ് ഉള്ളത്. പൗരത്വ വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ അസം ഗണപരിഷത്തിന് 14 അംഗങ്ങളും ഉണ്ട്.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്തരിച്ചെന്ന് അഭ്യൂഹം; ചിത്രം പുറത്തുവിട്ട് ഭരണകൂടം
2019 ലെ ഡെറ്റോള്‍ ലേബലിലും കൊറോണ; ഭീതി പടര്‍ത്തുന്നത് മരുന്ന് കമ്പനികളോ? യാഥാര്‍ത്ഥ്യം ഇതാണ്