മെഹ്ബൂബ മുഫ്തിക്ക് ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക്! പിഡിപി പിളർത്തി സർക്കാരുണ്ടാക്കാൻ നീക്കം
ശ്രീനഗര്‍: കശ്മീരിന്റെ സമാധാനത്തിന് വേണ്ടിയെന്ന പേരില്‍ 2014ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ അടുത്തിടെയാണ് താഴപ്പോയത്. റംസാന് നോമ്പുകാലം അവസാനിച്ചതിന് പിന്നാലെ വെടിനിര്‍ത്താല്‍ റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ താഴെപ്പോയത്.
എന്നാല്‍ കശ്മീരില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഏത് വിധേയും ശ്രമം നടത്തുകയാണ് ബിജെപി. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയെ പിളര്‍ത്തി കശ്മീര്‍ ബിജെപി പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.
സർക്കാരില്ലാതെ കശ്മീർ
കേവല ഭൂരിപക്ഷത്തിന് 44 സീറ്റുകള്‍ വേണ്ട കശ്മീര്‍ നിയമസഭയില്‍ പിഡിപിക്ക് 28 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 25ും മറ്റുള്ളവര്‍ക്ക് 36ഉം. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ബിജെപി മെഹ്ബൂബ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ താഴപ്പോയത്. നിലവില്‍ രാഷ്ട്രപതി ഭരണത്തിന്റെ കീഴിലാണ് ജമ്മു കശ്മീര്‍.
മെഹബൂബയുടെ താക്കീത്
കശ്മീരില്‍ അധികാരം പിടിക്കാന്‍ പിഡിപിയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആരോപണം ഉന്നയിച്ചിരുന്നു. വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതാകുമെന്നും മെഹ്ബൂബ താക്കീത് ചെയ്യുകയുണ്ടായി. അങ്ങനെ ചെയ്താല്‍ ഇനിയും യാസിന് മാലിക്കിനേയും സലാഹുദ്ദീനേയും പോലുള്ളവര്‍ സൃഷ്ടിക്കപ്പെടുമെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് ചെയ്യണമെന്ന്
ഈ പ്രസ്താവനയുടെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ മെഹ്ബൂബയുടെ കോലം കത്തിക്കുകയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുഴക്കുകയും ചെയ്യുന്നു. പിഡിപിയെ പിളര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം തള്ളി ബിജെപി നേതാവ് രാം മാധവ് രംഗത്ത് വരികയും ചെയ്തു. മെഹ്ബൂബ കള്ളം പറയുകയാണ് എന്നും സ്വന്തം പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ പഠിക്കണം എന്നുമാണ് രാം മാധവ് നല്കിയ മറുപടി.
വിമതരെ ചാക്കിലാക്കിയെന്ന് സൂചന
എന്നാല്‍ പന്ത് മെഹ്ബൂബയുടെ കാലിനടിയില്‍ നിന്നും ബിജെപി റാഞ്ചിയെടുത്ത് കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കശ്മീരിലെ ചെറുകക്ഷികളേയും പിഡിപിയിലെ വിമതരേയും ചാക്കിലാക്കി അധികാരം പിടിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപിയുടെ അണിയറയില്‍ തയ്യാറാണ്. പിഡിപി പിളര്‍ത്തി പതിനെട്ടോളം എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്.
18 പേർ ബിജെപിക്കൊപ്പം
വിമത എംഎല്‍എമാരില്‍ ഒരാളായ അബ്ദുള്‍ മജീദ് പാഡെര്‍ ആണ് 28 എംഎല്‍എമാരില്‍ 18 പേര് ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ് എന്നാണ് സൂചന. 25 എംഎല്‍എമാരുളള ബിജെപിക്ക് 18 പേരുടെ പിന്തുണ കൂടി കിട്ടുകയാണ് എങ്കില്‍ 44 എന്ന മാജിക് നമ്പര്‍ തികയ്ക്കാന്‍ ഒരാളുടെ കൂടി പിന്തുണ മതിയാകും.
സർക്കാരുണ്ടാക്കൽ എളുപ്പം
പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കുണ്ടാവും എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം ബിജെപിക്ക് എളുപ്പമാകുന്നു. മുഫ്തി മുഹമ്മദ് സയ്യിദിന് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂട എന്നാണ് വിമത പിഡിപി എംഎല്‍എമാര്‍ ഉന്നയിക്കുന്ന ചോദ്യം.
ദില്ലിയിൽ നിന്ന് ആജ്ഞ
പിഡിപിയില്‍ പിളര്‍പ്പിനുള്ള സാധ്യത ഉണ്ടെന്ന സൂചന കഴിഞ്ഞ ദിവസം മെഹ്ബൂബ മുഫ്തി തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. പാര്‍ട്ടിയിലെ 5 എംഎല്‍എമാര്‍ ദില്ലിയില്‍ നിന്നുള്ള ആജ്ഞ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മെഹ്ബൂബ ആരോപിച്ചിരുന്നു. മെഹ്ബൂബയ്ക്കെതിരെ എംഎല്‍എമാരായ ഇംറാന്‍ അന്‍സാരി, അബ്ദുള്‍ മജീദ് പാഡെര്‍, ജാവേദ് ഹസന് അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.