പെഗാസസ് വ്യക്തികള്‍ക്കെതിരെ ഉപയോഗിക്കരുത്, ദേശീയ സുരക്ഷയ്ക്ക് ആകാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു രാജ്യം സ്പൈവെയര്‍ കൈവശം വയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാല്‍ അത് ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതില്‍ ആണ് ആശങ്കപ്പെടേണ്ടത് എന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. പെഗാസസ് സ്പൈവെയര്‍ വിഷയത്തിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതി നിരീക്ഷണം.
ഇസ്രായേലി സ്പൈവെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ ലക്ഷ്യം വെച്ച് നിരീക്ഷണം നടത്തിയെന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2021 ല്‍ സമര്‍പ്പിച്ച ഒരു കൂട്ടം റിട്ട് ഹര്‍ജികള്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്.

കേസിലെ അടിസ്ഥാന പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ പെഗാസസ് സ്പൈവെയര്‍ ഉണ്ടായിരുന്നോ എന്നും അത് ഉപയോഗിക്കുന്നുണ്ടോ എന്നും ആണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദിനേശ് ദ്വിവേദി പറഞ്ഞു. എന്നാല്‍ രാജ്യം സ്പൈവെയര്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും ഒരു സ്പൈവെയര്‍ കൈവശം ഉണ്ടായിരിക്കുന്നു എന്നതില്‍ തെറ്റൊന്നുമില്ല എന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
'അത് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ചോദ്യം. രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനോ ബലിയര്‍പ്പിക്കാനോ കഴിയില്ല,' അദ്ദേഹം പറഞ്ഞു. എന്നാല്‍ തീവ്രവാദികള്‍ക്ക് സ്വകാര്യത അവകാശങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ല എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതിന് സ്വകാര്യതയ്ക്ക് അവകാശമുള്ള ഒരു സിവില്‍ പൗരന് ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടും എന്നും ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേര്‍ത്തു.
പെഗാസസ് മാല്‍വെയര്‍ ഉപയോഗിച്ച് എന്‍എസ്ഒ വാട്ട്സ്ആപ്പ് ഹാക്ക് നടന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് യുഎസ് ജില്ലാ കോടതി വിധി ഉദ്ധരിച്ച് മാധ്യമപ്രവര്ത്തകന് പരഞ്ജോയ് ഗുഹ തകുര്‍ത്തയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ജസ്റ്റിസ് രവീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് എന്നും ഈ കേസില്‍ ഇപ്പോള്‍ എന്താണ് നിലനില്‍ക്കുന്നത് കോടതി ചോദിച്ചു.
2021-ല്‍ കോടതി കമ്മിറ്റി രൂപീകരിച്ചപ്പോള്‍, ഹാക്കിംഗ് യഥാര്‍ത്ഥത്തില്‍ നടന്നോ എന്ന് വ്യക്തതയില്ലായിരുന്നുവെന്ന് കപില്‍ സിബല്‍ പറഞ്ഞു. യുഎസ് വിധിയോടെ, ആ വശത്ത് വസ്തുതാപരമായ വ്യക്തത കൈവന്നു. ജസ്റ്റിസ് രവീന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് ബാധിത വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവിടണം എന്നും സിബല്‍ അഭ്യര്‍ത്ഥിച്ചു. മറ്റൊരു ഹര്ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് സിബലിന്റെ അഭ്യര്‍ത്ഥനയെ പിന്തുണച്ചു.
റിപ്പോര്‍ട്ടിലെ എല്ലാ ഭാഗങ്ങളും വെളിവാക്കണം എന്നും ശ്യാം ദിവാന് പറഞ്ഞു. അതേസമയം ദേശീയ സുരക്ഷയെ ബാധിക്കുന്ന ഭാഗങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് തുഷാര്‍ മേത്ത ഇക്കാര്യത്തെ എതിര്‍ത്തു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കോടതി അനുവദിക്കില്ലെന്നും എന്നാല്‍ വ്യക്തികളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
രവീന്ദ്രന് കമ്മിറ്റിക്ക് മുന്നില്‍ അവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും ഹര്‍ജിക്കാര്‍ അത് ചെയ്തിരുന്നോ എന്ന് വ്യക്തമല്ല എന്നും തുഷാര്‍ മേത്ത പറഞ്ഞു. പെഗാസസിനെതിരെ വാട്ട്സ്ആപ്പ് ഫയല്‍ ചെയ്ത കേസില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ഒരു കോടതി പ്രഖ്യാപിച്ച വിധി രേഖപ്പെടുത്താന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ബെഞ്ച് വാദം കേള്‍ക്കല്‍ ജൂലൈ 30 വരെ മാറ്റി വെച്ചിരിക്കുകയാണ്.
അഭിഭാഷകരായ എംഎല്. ശര്‍മ്മ, പത്രപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, പെഗാസസ് ലക്ഷ്യമാക്കിയ അഞ്ച് പേര് (പരഞ്ജോയ് ഗുഹ താക്കുര്‍ത്ത, എസ്എന്‍എം അബ്ദി, പ്രേം ശങ്കര്‍ ഝാ, രൂപേഷ് കുമാര്‍ സിംഗ്, ഇപ്സ ശതക്സി), സാമൂഹിക പ്രവര്ത്തകന് ജഗ്ദീപ് ചോക്കര്‍, നരേന്ദ്ര കുമാര്‍ മിശ്ര, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്നിവര്‍ ആണ് കേസിലെ ഹര്‍ജിക്കാര്‍.
2021 ഒക്ടോബറില്‍ ആണ് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തില്‍ വിഷയം അന്വേഷിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചത്. ഹര്‍ജിക്കാര്‍ നല്കിയ പരാതിയില്‍ വ്യക്തത നല്കുന്നതില് കേന്ദ്രം പരാജയപ്പെട്ടുവെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി അന്വേഷണ സമിതി രൂപീകരിച്ചത്. പെഗാസസ് ദേശീയ സുരക്ഷാ പ്രശ്നമാണെന്ന് പറഞ്ഞുകൊണ്ട് അത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു.
എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ മാത്രം ഭരണകൂടത്തിന് ഇക്കാര്യത്തില്‍ ഒരു സൗജന്യ അനുമതി നല്കാന് കഴിയില്ലെന്ന് കോടതി പറഞ്ഞു. നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാന്‍ ഒരു സ്വതന്ത്ര കമ്മിറ്റി ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ഒരു സാങ്കേതിക കമ്മിറ്റി രൂപീകരിക്കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശവും കോടതി നിരസിച്ചു. 2022-ല്‍, സ്വതന്ത്ര കമ്മിറ്റി സമര്‍പ്പിച്ച സീല്‍ ചെയ്ത കവര്‍ റിപ്പോര്‍ട്ട് കോടതി രേഖപ്പെടുത്തി.
കമ്മിറ്റിക്ക് സമര്‍പ്പിച്ച 29 ഡിവൈസുകളില്‍ 5 എണ്ണത്തില്‍ മാല്‍വെയര്‍ കണ്ടെത്തിയതായി ശ്രദ്ധിക്കപ്പെട്ടു. എന്നിരുന്നാലും, മാല്‍വെയര്‍ യഥാര്‍ത്ഥത്തില്‍ പെഗാസസ് ആണോ എന്ന് വ്യക്തമല്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications