പെഹ്ലു ഖാന്റെ കൊലയാളികള്‍ കുടുങ്ങും: പുതിയ അന്വേഷണം തുടങ്ങി, 15 ദിവസത്തിനകം റിപ്പോര്‍ട്ട്
ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാനെ അടിച്ചുകൊന്ന കേസില്‍ പുതിയ അന്വേഷണത്തിന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉത്തരവ്. കേസിലെ ആറ് പ്രതികളെയും വെറുതെവിട്ട വിചാരണ കോടതി നടപടിക്കെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. പ്രത്യേക സംഘത്തെ അന്വേഷണത്തെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
2017ലാണ് രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് വൃദ്ധനായ പെഹ്ലു ഖാനെ ഒരുകൂട്ടം അക്രമികള്‍ മര്‍ദ്ദിച്ചതും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും. ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണം പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന് അന്നുതന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട പെഹ്ലു ഖാനും മക്കള്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷത്തിന് നിയോഗിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന അഭിഭാഷകന്റെ സഹായം അന്വേഷണ സംഘത്തിനുണ്ടാകും. രണ്ടുദിവസം മുമ്പ് കേസില്‍ വിധിപറഞ്ഞ വിചാരണ കോടതി ആറ് പ്രതികളെയും വെറുതെവിട്ടിരുന്നു. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് അല്‍വാറിലെ വിചാരണ കോടതി വിധിയില്‍ പറയുന്നു. 44 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ആഗസ്റ്റ് ഏഴിന്് വിചാരണ പൂര്‍ത്തിയായിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്.
പെഹ്ലു ഖാനെ അടിച്ചു അവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ജയ്പൂരിലെ മേളയില്‍ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനയിലേക്ക് കൊണ്ടുപോകുകയായിരുന്നു പെഹ്ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം. അല്‍വാറിലെ ഹൈവേയില്‍ വച്ചാണ് അക്രമികള്‍ ഇവരെ തടഞ്ഞതും ആക്രമിച്ചതും. ആശുപത്രിയില്‍ വച്ചാണ് പെഹ്ലു ഖാന് മരിച്ചത്.
പെഹ്ലു ഖാന് മരണത്തിന് തൊട്ടുമുമ്പ് പോലീസിന് നല്കിയ മൊഴിയില്‍ ചില അക്രമികളുടെ പേരുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് പോലീസ് പിന്നീട് വ്യക്തമാക്കിയത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ രാജസ്ഥാന് നിയമസഭ അടുത്തിടെ നിയമം പാസാക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.