മെട്രോകൾ കാരണം ഒഴിവാകുന്നത് വൻ ഗതാഗത കുരുക്ക്; സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വിഗലാംഗര്‍ക്കും പൊതുഗതാഗതം നഗരപ്രാദേശിക സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്ന് വെങ്കയ്യ നായിഡു!!
ദില്ലി: ഗതാഗത കുരുക്കുള്ള നഗരങ്ങളില്‍ തിരക്കൊഴിവാക്കാന്‍ പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) 25-ാമത് ഫൗണ്ടേഷന്‍ ഡേ പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനം സ്വാഗതാര്‍ഹമാണെന്നും വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന ഭാഗമാണ് മെട്രോ റെയിലുകളെന്നും അദ്ദേഹം പറഞ്ഞു. മറ്റു നഗരങ്ങളിലും ഇത് ആവശ്യമാണ്. പൊതുഗതാഗതത്തില്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലേക്കുള്ള മാറ്റത്തെ കുറിച്ചുള്ള ആശങ്ക അദ്ദേഹം പങ്കുവെച്ചു. ഇത് അഭികാമ്യമല്ലെന്നും ഡല്‍ഹിയിലെ പൊതുനിരത്തില്‍ നിന്നും ഏഴ് ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളെ മാറ്റാന്‍ മെട്രോയ്ക്കായെന്നും ഇതുവഴി വന്‍ ഗതാഗത കുരുക്കാണ് ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.
മെട്രോപോളിറ്റന്‍ നഗരങ്ങളിലെ ശരാശരി ഇരുചക്ര വാഹനങ്ങളുടെയും കാര്‍ ഉടമസ്ഥരുടെയും എണ്ണം ജനസംഖ്യയുടെ 1000ത്തില്‍112ഉം 14ഉം ആയിരുന്നത് 2021ല്‍ അത് യഥാക്രമം 393ഉം 48ഉം ആയി ഉയരുമെന്നാണ് പ്രതീക്ഷ. അതായത് മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ അടുത്ത 15 വര്‍ഷത്തിനകം 53 മില്യണ്‍ ഇരുചക്ര വാഹനങ്ങളും 6 മില്യണ്‍ കാറുകളും റോഡിലിറങ്ങും. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വിഗലാംഗര്‍ക്കും പൊതുഗതാഗതം നഗരപ്രാദേശിക സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യവാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നത് വായു, ശബ്ദമലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തൊട്ടാകെ 25 ശതമാനം ഹരിതഗൃഹ വാതകങ്ങളും വാഹനങ്ങളില്‍ നിന്നാണ് പുറത്തു വരുന്നത്. നഗരവാസികള്‍ കൂടുതല്‍ സമയം മലിനമായ അന്തരീക്ഷത്തില്‍ ചെലവഴിക്കുന്നത് അവരുടെ ആരോഗ്യത്തെയും ബാധിക്കുന്നുവെന്നും ആഗോള താപനത്തിന് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഫോസില്‍ ഇന്ധന വാഹനങ്ങളില്‍ നിന്ന് വൈദ്യുതി അല്ലെങ്കില്‍ ബാറ്ററി അടിസ്ഥാനത്തിലുള്ള ഗതാഗത സംവിധാനത്തിലേക്ക് നമ്മള്‍ വേഗത്തില്‍ സഞ്ചരിക്കണമെന്ന് ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.