സമ്പൂർണ്ണഭീതിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടി ജനങ്ങൾ, തമിഴ്നാട്ടിൽ ലോക്ക്ഡൌൺ ചട്ട ലംഘനം!!
ചെന്നൈ: തമിഴ്നാട്ടിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപനം പുറത്തുവന്നതോടെ ഭീതിയിലാണ്ട് ജനങ്ങൾ. ഞായറാഴ്ച മുതൽ ലോക്ക്ഡൌൺ ശക്തമാക്കാനിരിക്കെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാനുള്ള തിരക്കിലാണ് സംസ്ഥാനത്തെ ജനങ്ങൾ. ആയിരക്കണക്കിന് പേരാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മാർഗ്ഗനിർദേശങ്ങൾ തള്ളി മാർക്കറ്റുകളിലേക്ക് ഒഴുകിയത്. ഞായറാഴ്ച രാവിലെ ആറ് മണിമുതലാണ് സമ്പൂർണ്ണ ലോക്ക്ഡൌൺ ആരംഭിക്കുന്നത്.
കുരങ്ങിൽ നിന്ന് മനുഷ്യനിലേക്കുള്ള ദൂരം! അത്രയേ ഉള്ളൂ കൊവിഡിനെ തോൽപിക്കാൻ... ചൈനയുടെ നേട്ടം ഇങ്ങനെ...
മാർക്കറ്റുകളിൽ തിരക്ക് വർധിച്ചതോടെ ലോക്ക്ഡൌൺ കാലയളവിൽ പച്ചക്കറി കടകൾ തുറക്കുന്നതിന് ചെന്നൈ കോർപ്പറേഷൻ അനുമതി നൽകിയിട്ടുണ്ട്. എന്നിരുന്നാലും പലചരക്ക് കടകൾ അടച്ചിടും. ഓൺലൈൻ വഴി പച്ചക്കറി വിൽപ്പന നടത്തുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് തമിഴ്നാട്ടിലെ ചെന്നൈ, മധുരൈ, കൊയമ്പത്തൂർ എന്നിവിടങ്ങൾക്ക് പുറേ രണ്ട് ചെറിയ നഗരങ്ങളിലുമാണ് സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപനം നടത്തുന്നത്. സേലവും തിരുപ്പൂരുമാണ് കർശന നിയന്ത്രണം പ്രാബല്യത്തിലുള്ള രണ്ട് നഗരങ്ങൾ. മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ.
സമ്പൂർണ്ണ ലോക്ക്ഡൌൺ കാലയളവിൽ പലചരക്ക് കടകളോ സ്വകാര്യ സ്ഥാപനങ്ങളോ തുറക്കാൻ സാധിക്കില്ല. പച്ചക്കറികളും ഹോട്ടൽ ഭക്ഷണവും ഓൺലൈനായി ഡെലിവറി ചെയ്യാൻ മാത്രമേ അനുവദിക്കൂ. ആശുപത്രികളുടെ ഫാർമസികളും മെഡിക്കൽ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ലോക്ക്ഡൌൺ പ്രാബല്യത്തിലുള്ള നഗരങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങളും ഇക്കാലയളവിൽ നടത്തും. എടിഎമ്മുകളും അമ്മ ക്യാന്റീനുകളും തുറന്ന് പ്രവർത്തിക്കും. മെയ് മൂന്ന് വരെ നീളുന്ന രാജ്യവ്യാപന ലോക്ക്ഡൌണിൽ ഏപ്രിൽ 20 മുതൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഹോട്ട്സ്പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങൾക്കാണ് ഇളവ് ലഭിക്കുക. എന്നാൽ ഇളവുകളുള്ള പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. സോഷ്യൽ ഡിസ്റ്റൻസിംഗ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളും കർശനമായി പാലിക്കണം.
1,755 കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാട് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നതാണ്. 22 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24,000 പേർക്കാണ് ഇന്ത്യയിൽ കൊറോണ ബാധിച്ചിട്ടുള്ളത്. 775 പേർ രോഗബാധയെത്തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ചെന്നൈയിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 452 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോയമ്പത്തൂരിൽ 141 കേസുകളും തിരുപ്പൂരിൽ 110ും മധുരൈയിൽ 56 ഉം സേലത്ത് 30 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.