ജീവിക്കാൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ഡോ.കഫീൽ ഖാൻ; യോഗി സർക്കാരിന്റെ പ്രതികാരത്തിൽ തകർന്ന് കുടുംബം...
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജ് എഴുപതോളെ കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് ആശുപത്രിയിലെ കഫീൽ ഖാൻ എന്ന ഡോക്ടർ ദേശീയ ശ്രദ്ധയാകർഷിച്ചത്. സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് ആശുപത്രിയിലേക്ക് ഓക്സിജൻ സിലണ്ടർ വാങ്ങി നൽകി രക്ഷകനായി ഉയർന്നു കേട്ട പേരാണ് കഫീൽ ഖാൻ.
എന്നാൽ സർക്കാരിനെതിരെ ആഞ്ഞടിക്കുകയും ആശുപത്രിയോടുള്ള അവഗണന തുറന്നു പറയുകയും ചെയ്ത കഫീൽ ഖാനെ ജയിലിൽ അടച്ചാണ് യോഗി സർക്കാർ പ്രതികാരം വീട്ടിയത്. എന്നിട്ടും പക തീരുന്നില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പകപോക്കലിന് ഇരയാകുകയാണ് ഓരോ ദിവസവും ഈ കുടുംബം. കടക്കെണിയിൽ നിന്ന് രക്ഷനേടാൻ നാട്ടുകാരുടെ സഹായം അഭ്യർത്ഥിക്കുകയാണ് ഈ ഡോക്ടർ ഇപ്പോൾ.
കടക്കെണി
8 മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയെങ്കിലും മറ്റൊരിടത്ത് ജോലിയിൽ പ്രവേശിക്കാനോ സ്വന്തമായി പ്രാക്ടീസ് തുടങ്ങാനോ കഫീൽ ഖാന് സാധിച്ചിട്ടില്ല. കഫിലിന്റെ സഹോദരനെ വധിക്കാൻ ചിലർ ശ്രമം നടത്തി. ജീവൻ രക്ഷപെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമാണ്. സഹോദരന്റെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന സ്വത്ത് വകകൾ വിറ്റു. കേസും നടത്താനായും പണം വേണമായിരുന്നു. കുടുംബ ചിലവുകൾ നടത്താനായി ലോണെടുത്തു. അതും തിരിച്ചടക്കാനാകാതെ വന്നതോടെ ജപ്തി ഭീഷണിയുമുണ്ട്.
|
സഹായം അഭ്യർത്ഥിച്ചു
ട്വിറ്ററിലൂടെയാണ് കടക്കെണിയിൽ നിന്നും രക്ഷപെടാൻ തന്നെ സഹായിക്കണമെന്ന് കഫീൽ ഖാൻ അഭ്യർത്ഥിച്ചത്. സാമ്പത്തിക സ്ഥിതി മോശമാണെന്നും നിങ്ങളാൽ കഴിയുന്ന സഹായം ചെയ്തു തരണമെന്നും അഭ്യർത്ഥിച്ചു. നിലനിൽപ്പിനായി എല്ലാ മാർഗങ്ങളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും കഫീൽ ഖാൻ പറയുന്നു. കാര്യങ്ങളെല്ലാം ശരിയാകുമ്പോൾ എല്ലാവർക്കും മുഴുവൻ പണവും തിരികെ നൽകാമെന്നും കഫീൽ ഖാൻ പറഞ്ഞു. സസ്പെൻഷൻ കാലയളവിൽ പാതി ശമ്പളത്തിന് തനിക്ക് അർഹതയുണ്ട് എന്നാൽ സർക്കാർ അതും തടഞ്ഞുവെച്ചിരിക്കുകയാണ്. മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാലാണ് സഹായാഭ്യർത്ഥനയുമായി എത്തിയത്. സഹായിക്കണം. വികാരാധീനനായാണ് കഫീൽ ഖാന്റെ ട്വീറ്റ്.
|
സഹോദരന്മാർക്കെതിരെ
തനിക്കും കുടുംബത്തിനും നിരന്തരം ഭീഷണി സന്ദേശങ്ങൾ വരാറുണ്ടെന്ന് കഫീൽ ഖാൻ പറയുന്നു. ഭയം കാരണം കുടുംബാംഗങ്ങൾ ഇടയ്ക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. ആരെയും ജോലിക്ക് പോകാൻ അവർ അനുവദിക്കുന്നില്ല. തൊഴിലുടമയെ ഭീഷണിപ്പെടുത്തി ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ്. കഫീൽ ഖാന്റെ ഇളയ സഹോദരനെ ബൈക്കിലെത്തിയ സംഘം വീടിന് മുമ്പിൽവെച്ച് വെടിയുതിർക്കുകയായിരുന്നു. മൂത്ത സഹോദരൻ വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നു എന്നാരോപിച്ച് കേസിൽപെട്ടിരിക്കുകയാണ്. തന്നോടുള്ള പക സഹോരന്മാരോട് സർക്കാർ തീർക്കുകയാണെന്നാണ് കഫീൽ ഖാൻ ആരോപിക്കുന്നത്.
സഹായം
ട്വിറ്ററിലൂടെ തന്റെ അവസ്ഥ അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് കഫീൽ ഖാന് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. കഫീൽ ഖാനുവേണ്ടി പണം ശേഖരിക്കാൻ വലിയൊരു ക്യാമ്പയിൻ തന്നെ നടക്കുന്നുണ്ട്. കഫീൽ ഖാന്റെ അവസ്ഥ എല്ലാവർക്കും ഒരു പാഠമാണ്. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന് ഒരിക്കലും ഇങ്ങനെയൊരു അവസഥ ഉണ്ടാകാൻ പാടില്ലെന്നും കമന്റുകൾ വരുന്നു. യോഗി ആദിത്യ നാഥിനെതിരെയും രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഗോരഖ്പൂരിൽ കുട്ടികൾക്കായി ചെറിയൊരു ആശുപത്രി തുടങ്ങണമെന്ന കഫീൽ ഖാന്റെ ലക്ഷ്യത്തിന് പിന്തുണയുമായി നിരവധി പേർ എത്തുന്നുണ്ട്.