ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ്: വെടിവെയ്പില്‍ രണ്ട് മരണം, കല്ലേറ് പ്രകോപനമില്ലാതെ!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ്. കല്ലേറിനെ തുടർന്ന് സൈന്യം നടത്തിയ വെടിവെയ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. കശ്മീരിലെ ഷോപ്പിയാനിലാണ് സൈന്യവും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് സൈനിക വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിന് നേര്‍ക്ക് സൈന്യം നിറയൊഴിക്കുകയായിരുന്നു. വെടിവെയ്പില്‍ പരിക്കേറ്റ എട്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജാവേദ് അഹമ്മദ് ഭട്ട് (20), സുഹൈല്‍ ജാവേദ് ലോൺ( 24) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴോളം ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്. 11 വാഹനങ്ങള്‍ക്കും സംഭവത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡിവിഷണല്‍ ഭരണകൂടം മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 20 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്താനാണ് നിർദേശം.
ജനുവരി 27ന് വൈകിട്ട് മൂന്ന് മണിയോടെ ഷോപ്പിയാനിലെ ഗനൗപുര ചൗക്ക് വഴി കടന്നുപോയ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായി പ്രതിരോധ വക്താവ് വ്യക്തമാക്കി. പ്രകോപനമില്ലാതെ 100- 150 പേര്‍ അക്രമികള്‍ വാഹവ്യൂഹത്തിന് നേരെ കല്ലേറ് നടത്തുകയായിരുന്നുവെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. ആളൊഴിഞ്ഞ പ്രദേശത്തുവച്ച് കല്ലേറുണ്ടായതിനാൽ നാലോളം വാഹനങ്ങൾക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചതായും വക്താവ് വ്യക്തമാക്കി. വാഹനത്തെ അനുഗമിച്ച ജൂനിയർ കമ്മീഷൻഡ് ഓഫീസര്‍ കല്ലേറില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായെന്നും വക്താവ് കൂട്ടിച്ചേർത്തു. സൈന്യത്തില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുക്കാനും പ്രതിഷേധക്കാർ ശ്രമിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങള്‍ തടഞ്ഞുനിർത്തി തീകൊളുത്താനും ശ്രമിക്കുകയായിരുന്നു. ഇതോടെ സ്വയംപ്രതിരോധത്തിന് വേണ്ടിയാണ് സൈന്യം വെടിയുതിര്‍ത്തത്.