ജനങ്ങൾ ജാഗ്രത കൈവിട്ടത് രണ്ടാം തരംഗത്തിന് കാരണമായി; ആരോഗ്യമന്ത്രി ഹർഷവർധൻ
ദില്ലി; ജനങ്ങൾ തങ്ങളുടെ ജാഗ്രത കൈവിട്ടതാണ് കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കൊവിഡിനെ പിടിച്ച് കൊട്ടാൻ സർക്കാർ മുഴുവൻ സമയവും പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് കേസുകൾ കുറയ്ക്കുന്നതിന് സഹായിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു.
ആരോഗ്യ മന്ത്രാലയത്തിലെ കോവിഡ് മുന്നണി പോരാളികൾക്കുള്ള മാസ്കുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഇത് പ്രതീകാത്മകമായ ഒരു നടപടി ആണെങ്കിൽ കൂടിയും, വിവിധ വ്യവസായങ്ങൾ, കോർപ്പറേറ്റ് സംരംഭങ്ങൾ എന്നിവയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ, പ്രധാന ചുമതല വഹിക്കുന്ന രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ഈ മുന്നേറ്റത്തിന് കരുത്ത് പകരണം എന്നും, അങ്ങനെ ജൻ ആന്തോളൻ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ വർഷം ആദ്യത്തോടെ വാക്സിനുകൾ എത്തുകയും രാജ്യം സാധാരണ നിലയിലേക്ക് പോവുകയും ചെയ്തതോടെ ജനങ്ങൾ ജാഗ്രത കൈവിട്ടു.വൈറസുകൾക്ക് വകഭേദം സംഭവിച്ചപ്പോൾ ജനങ്ങൾ നിയന്ത്രണങ്ങളൊന്നും പാലിച്ചില്ല. ഇതെല്ലാം കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായി, മന്ത്രി പറഞ്ഞു.
കൊറോണാ വൈറസ്സിന്റെ എല്ലാ വകഭേദങ്ങൾക്കും എതിരായുള്ള ശക്തവും, ഫലപ്രദവും, ലളിതവുമായ ആയുധമാണ് മാസ്ക്കുകൾ .തങ്ങളുടെ കീഴിലെ തൊഴിലാളികൾക്ക് മാസ്ക്കുകൾ ലഭ്യമാണെന്നും അവർ അത് കൃത്യമായി ധരിക്കുന്നുണ്ട് എന്നും ഉറപ്പാക്കണമെന്ന് കോർപ്പറേറ്റ്- വ്യവസായ മേഖലകളിലെയും, സാമൂഹിക സംഘടനകളിലെയും തൊഴിൽദാതാക്കൾ, ഇതര -മന്ത്രാലയങ്ങളിലെ സഹപ്രവർത്തകർ, പ്രധാന പദവി വഹിക്കുന്ന രാഷ്ട്രീയനേതാക്കൾ എന്നിവരോട് അദ്ദേഹം അഭ്യർത്ഥിച്ചു. കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ തൊഴിലാളികൾക്ക് പ്രോത്സാഹനം നൽകണമെന്നും മന്ത്രി ഓർമിപ്പിച്ചു.
Recommended Video
18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കുമുള്ള പ്രതിരോധകുത്തിവെപ്പ് രാജ്യത്ത് സൗജന്യമാക്കിയതിലൂടെ സാർവത്രിക പ്രതിരോധ കുത്തിവെപ്പിന് ഭാരത സർക്കാർ പൂർണ്ണ സജ്ജമായി. ഇനിയും കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർ, എത്രയും വേഗം വാക്സിൻ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.