ബക്സാറിൽ നദീതീരത്ത് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു: മൃതദേഹങ്ങൾ അടക്കം ചെയ്യണമെന്ന് പ്രദേശവാസികൾ
പട്ന: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങളും കൊവിഡ് ഭീതിയിലാണ്. ഒന്നാം തരംഗ വ്യാപാനത്തെ അപേക്ഷിച്ച് കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുകയും കൂടുതൽ പേർ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നതുവെന്നതാണ് ജനങ്ങൾക്കിടയിലെ ഭീതിയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ചിലത്. ഇതിനിടയിലാണ് ബിഹാറിലെ ബക്സാറിൽ ഗംഗാ നദിയുടെ തീരത്ത് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. ബിഹാർ- യുപി അതിർത്തിയായ ചൌസ ടൌൺ ഭാഗത്താണ് മൃതദേഹങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾക്ക് ഇതൊരു പേടി സ്വപ്നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രതികരണങ്ങളിലേക്ക്.
ലോക്ഡൗണിനുള്ളത് നമ്മുടെ ജീവന്റെ വില, ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
40നും 45 നും ഇടയിൽ മൃതദേഹങ്ങൾ ഇത്തരത്തിൽ ഒഴുകി നടക്കുന്നതായാണ് ചൌസ ജില്ലാ കളക്ടർ അശോക് കുമാർ വ്യക്തമാക്കിയത്. ചൌസയിലെ മഹാദേവ ഘട്ടിലെത്തിയ ശേഷമാണ് അദ്ദേഹത്തിൽ നിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. മൃതദേഹങ്ങളെല്ലാം തന്നെ പുഴയിലേക്ക് എറിഞ്ഞതുപോലെയാണുള്ളതെന്നാണ് കളക്ടരുടെ നിരീക്ഷണം. ഇത്തരത്തിൽ 100 നടുത്ത് മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
"കഴിഞ്ഞ 5-7 ദിവസങ്ങളായി ഈ മൃതേദഹങ്ങൾ ഇത്തരത്തിൽ വെള്ളത്തിൽ കിടക്കുകയാണെന്നും ഞങ്ങൾ മൃതദേഹങ്ങൾ നീക്കം ചെയ്യുകയാണെന്നുമാണ് ബിഹാറിൽ നിന്നുള്ള ഒരു ഉദ്യോസ്ഥൻ വ്യക്തമാക്കിയത്. എന്നാൽ ഈ മൃതദേഹങ്ങൾ എവിടെ നിന്നാണ് എത്തിയതെന്ന് അന്വേഷിക്കേണ്ടതുണ്ട്, യുപിയിലെ ബഹ്‌റൈച്ചിൽ നിന്നോ വാരണാസിൽ നിന്നോ അല്ലെങ്കിൽ അലഹബാദിൽ നിന്നോ ആണെന്നും മറ്റൊരു ഉദ്യോഗസ്ഥനായ കെ കെ ഉപാധ്യായ പറഞ്ഞു. അതേ സമയം നദിയിൽ മൃതദേഹങ്ങൾ പുറന്തള്ളുന്ന പാരമ്പര്യം നമുക്കില്ലാത്തതിനാൽ മൃതദേഹങ്ങൾ ബിഹാറിൽ നിന്നുള്ളതല്ലെന്നും ഉപാധ്യായ സാക്ഷ്യപ്പെടുത്തുന്നു. ഈ സംഭവത്തോടെ മൃതദേഹങ്ങളിൽ നിന്നും നദിയിലെ വെള്ളത്തിൽ നിന്നുമുള്ള അണുബാധയെക്കുറിച്ച് നഗരത്തിലും സമീപത്തുള്ള ജനങ്ങളിലും പരിഭ്രാന്തി നിലനിൽക്കുന്നുണ്ട്. ഇത് മൂലം കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് ഭയക്കുന്നത്.
"കോവിഡ് വ്യാപനമുണ്ടാകുമെന്നും മൃതദേഹങ്ങൾ അടക്കം ചെയ്യണമെന്നുമാണ് ഗ്രാമവാസിയായ നരേന്ദ്ര കുമാർ ആവശ്യപ്പെടുന്നത്. അതേ സമയം മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 500 രൂപ വീതം നൽകുമെന്ന് ഒരു ജില്ലാ ഭരണകൂടം വ്യക്തമാക്കി. നദിയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ പൊങ്ങിയ സംഭവത്തിൽ യുപിയും ബീഹാറും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും സത്യാവസ്ഥ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെ ശനിയാഴ്ച, ഹാമിർപൂരിൽ യമുനയിൽ ഭാഗികമായി കത്തിയ നിരവധി മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു.