'പാക് അധീന കശ്മീർ ഇന്ത്യയോട് ചേർക്കണം, ഈ ജീവിത കാലത്ത് തന്നെ അത് സംഭവിക്കട്ടെയെന്ന് കേന്ദ്രമന്ത്രി
ദില്ലി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിട്ട് രണ്ടാഴ്ച കഴിയുകയാണ്. കശ്മീര്‍ ഇതുവരെ സാധാരണ നിലയിലേക്ക് മടങ്ങി വന്നിട്ടില്ല. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നുണ്ട്. യുദ്ധ സജ്ജമായ കരസേന യൂണിറ്റിനെ അതിര്‍ത്തിയില്‍ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
കശ്മീര്‍ മാത്രമല്ല പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണ് എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇനിയൊരു ചര്‍ച്ച പാകിസ്താനുമായി വേണ്ടി വന്നാല്‍ അത് പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമായിരിക്കും എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പാക് അധിനിവേശ കശ്മീര്‍ തന്നെയാണ് ഇന്ത്യ അടുത്തതായി ലക്ഷ്യമിടുന്നത് എന്ന് അടിവരയിടുകയാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗിന്റെ വാക്കുകള്‍.
ഇനി വേണ്ടത് 'പോക്'
ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്തതോടെ ഇനി ജനങ്ങള്‍ പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ജീവിത കാലത്ത് തന്നെ അത് സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കണം. ജമ്മുവിലെ ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കശ്മീരിലെ ആശയ വിനിമയ സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയതിനേയും പ്രധാന പ്രതിപക്ഷ നേതാക്കളെ അടക്കം തടങ്കലില്‍ പാര്‍പ്പിച്ചതിനേയും ജിതേന്ദ്ര സിംഗ് ന്യായീകരിച്ചു.
ചരിത്രപരമായ ചുവട് വെപ്പ്
നമ്മള് ജീവിക്കുന്ന ഈ കാലത്ത് തന്നെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കപ്പെട്ടു എന്നതൊരു ഭാഗ്യമാണ്. നമ്മുടെ മൂന്ന് തലമുറകളുടെ ത്യാഗം അതിന് പിന്നിലുണ്ട്. ഈ ചരിത്രപരമായ ചുവട് വെപ്പിന് ശേഷം പാകിസ്താന്റെ പിടിയില്‍ നിന്ന് പാക് അധീന കശ്മീരിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് നീങ്ങാമെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ 1994ല്‍ പാസ്സാക്കിയ പ്രമേയ പ്രകാരമുളള ഇന്ത്യയുടെ അവിഭാജ്യഘടകമായി പാക് അധീന കശ്മീരിനേയും മാറ്റാം എന്നും ജിതേന്ദ്ര സിംഗ് പ്രസംഗിച്ചു.
Recommended Video
സര്‍ക്കാരിന് ചിലത് ചെയ്യേണ്ടി വന്നു
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതും ആളുകള്‍ ഭയമില്ലാതെ പോക് തലസ്ഥാനമായ മുസാഫര്‍ബാദ് സന്ദര്‍ശിക്കുന്നതും കാണാനുളള ഭാഗ്യത്തിന് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയുടേയും ഒമര്‍ അബ്ദുളളയുടേയും അറസ്റ്റിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നടപടി ചെറിയ കാര്യങ്ങളെ വലിയ വിഷയമാക്കി കാണിക്കുന്നതാണ് എന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന് ചിലത് ചെയ്യേണ്ടി വന്നത്.
ഏറ്റവും വലിയ മണ്ടത്തരം
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുളളയെ അറസ്റ്റ് ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കശ്മീരില്‍ അത് സംഭവിച്ചിട്ടില്ല. കശ്മീരിലെ നേതാക്കളെ ഏകാന്ത തടവില്‍ ഇട്ടിരിക്കുകയല്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒരു ശക്തിക്കും റദ്ദാക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞിരുന്നവരാണ് ഇപ്പോള്‍ അസ്വസ്ഥരായിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ചരിത്രപരമായ ഒരു തെറ്റായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ മണ്ടത്തരം കൂടിയാണ് അത്. കശ്മീരില്‍ അത് മൂലം വികസന മുരടിപ്പും വിവേചനവും ഉണ്ടായി.
കോണ്‍ഗ്രസ് ചതിക്കുകയായിരുന്നു
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരില്‍ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ചിലര്‍ കശ്മീരില്‍ ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ് എന്ന് പിഡിപിയുടേയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പേരെടുത്ത് പറയാതെ മന്ത്രി കുറ്റപ്പെടുത്തി. അത്തരക്കാരെ ഇപ്പോള്‍ തുറന്ന് കാട്ടേണ്ട സമയമായിരിക്കുകയാണ്. രാജ്യത്തെ ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ച് കോണ്‍ഗ്രസ് ചതിക്കുകയായിരുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് നിരവധി ഭേദഗതികള്‍ വരുത്താന്‍ കൂട്ട് നിന്ന് നാഷണല്‍ കോണ്‍ഫറന്‍സും സ്വന്തം ജനത്തെ ചതിക്കുകയായിരുന്നുവെന്നും ജിതേന്ദ്ര സിംഗ് ആരോപിച്ചു..