സിഎഎയ്ക്കെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളും ദേശവിരുദ്ധരും അല്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ രാജ്യദ്രോഹികളും ദേശവിരുദ്ധരും അല്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ ഇഫ്തിക്കർ ഷെയ്ഖ് പ്രതിഷേധം നടത്താൻ അനുമതി ചോദിച്ച് കോടതിയെ സമീപിച്ചത്.
വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധം: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ജില്ലാ മജിസ്ട്രേറ്റും പോലീസും പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാൽ അവർ ഒറ്റുകാരും രാജ്യദ്രോഹികളും ആകുന്നില്ല. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ട്. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്റേതാണ് നിർണായകമായ വിധി.
അഹിംസയുടെ മാർഗത്തിൽ നടന്ന പ്രതിഷേധങ്ങളുടെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇന്നും ഈ പാത പിന്തുടരുന്നുണ്ട്. ഈ വിഷയത്തിലും സമാധാനപരമായ മാർഗത്തിലൂടെ പ്രതിഷേധം അറിയിക്കാനാണ് ഹർജിക്കാർ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ദില്ലിയിലെ ഷെഹീൻബാഗിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന സമരം ശക്തമായി തുടരുകയാണ്. നമ്മൾ ഒരു ജനാധിപത്യരാജ്യമാണെന്നും ഭൂരിപക്ഷത്തിന്റെ ഭരണമല്ല നടക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.