നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ്; കർശന നടപടികളിലേക്ക് കർണാടകം
ബെംഗളൂരു; വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന കൈയ്യിൽ സ്റ്റാമ്പ് പതിച്ച ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണർ. വൈറസ് വ്യാപനം ശക്തമായതോടെയാണ് പോലീസ് കർശന നടപടികളിലേക്ക് നീങ്ങുന്നത്. നിലവിൽ 5000 പേരെ സ്റ്റാമ്പ് പതിപ്പിച്ച് വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കമ്മീഷ്ണർ ഭാസ്കർ റാവു പറഞ്ഞു. അവർ പുറത്തിറങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
കൈയ്യിൽ സ്റ്റാമ്പ് പതിച്ച ചിലർ ബിഎംടിസി ബസിൽ യാത്ര ചെയ്യുന്നുണ്ടെന്നും നഗരത്തിലെ റസ്റ്റോറന്റിലെത്തി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചിലർ തന്നെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഇവരെ കണ്ടാൽ ദയവ് ചെയ്ത് 100 ൽ വിളിക്കുക. ഉടൻ തന്നെ അവരെ പിടികൂടി സർക്കാരിന്റെ കീഴിലുള്ള നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും, റാവു ട്വീറ്റ് ചെയ്തു. കൈയ്യിൽ സ്റ്റാമ്പ് പതിപ്പിച്ചവർ 14 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്.
ഞാറാഴ്ച മാത്രം സംസ്ഥാനത്ത് 6 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കർണാടകത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു. നിലവിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനത്തെ 9 ജില്ലകളിൽ സമ്പൂർണ അടച്ച് പൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ, മംഗളൂരു, മൈസൂരു, കലബുർഗി, ധാർവാഡ്, ചിക്കബല്ലാപുര, കൊടഗ്, ബെലഗാവി എന്നീ സ്ഥലങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇവിടെ അവശ്യസേവനങ്ങൾ ഒഴികെയുള്ളവ മാർച്ച് 31 വരെയാണ് അടച്ച് പൂട്ടിയിരിക്കുന്നത്.
മുൻകരുതലിന്റെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രകൾക്ക് കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിര്‍ത്തികളിൽ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ നിന്ന് വരുന്നതുമായ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.രാജ്യത്ത് ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകത്തിലാണ്. കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. നിലവിൽ കൊറോണ ബാധിച്ച് ഇന്ത്യയിൽ എട്ട് പേർ മരിച്ചിട്ടുണ്ട്.
കൈയ്യടിക്കുന്നത് ദുഷ്ടശക്തികളായ കൊറോണയെ നശിപ്പിക്കും; മോഹൻലാലിന് പിന്നാലെ അമിതാബ് ബച്ചനും
ജോർദാനിൽ നിരോധനാജ്ഞ; 'ആടുജീവിതം ഷൂട്ടിങ്ങ് മുടങ്ങി!!പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ കുടുങ്ങി!!
കൊവിഡ് 19; ഇതാണ് കേരളത്തിന്റെ പ്ലാൻ എയും ബിയും സിയും!! ഇനിയും നിർദ്ദേശം പാലിച്ചില്ലേങ്കിൽ പ്ലാൻ സി