കേരളത്തിലെ കോണ്‍ഗ്രസ് ഇനി രാഹുല്‍ ഗാന്ധിയുടെ വഴിയേ, കോൺഗ്രസിന് പുതിയ മുഖം!
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി രാജി വെച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണം എന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ശക്തമാണ്. എന്നാല്‍ സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കും എന്നാണ് സൂചനകള്‍.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്തിരുന്നപ്പോള്‍ സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. അതിലൊന്ന് യുവനേതാക്കളെ ഉയര്‍ത്തിക്കൊണ്ട് വരല്‍ ആയിരുന്നു. മറ്റൊന്ന് നേതാക്കളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തലും. അന്ന് വിജയകരം ആയില്ലെങ്കിലും ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ വഴിയിലാണ്.

അന്നത് വിജയം കണ്ടില്ല
2013ല്‍ എഐസിസി വൈസ് പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് രാഹുല്‍ കെപിസിസി നേതാക്കളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താനുളള സംവിധാനം പാര്‍ട്ടിയില്‍ കൊണ്ടുവന്നത്. എന്നാല്‍ അന്നത് വിജയം കണ്ടില്ല. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് ബൂത്ത് തലം മുതല്‍, മണ്ഡലത്തിലും ഡിസിസിയിലും കെപിസിസിയിലും അടക്കം പ്രവര്‍ത്തന മികവ് തെളിയിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

നേതാവ് ചമയല്‍ നടക്കില്ല
പെര്‍ഫോമന്‍സ് അസെസ്‌മെന്റ് സിസ്റ്റം അഥവാ പിഎഎസ് ആണ് കേരളത്തിലെ കോണ്‍ഗ്രസ് നടപ്പിലാക്കിയിരിക്കുന്നത്. ഇനി പണിയെടുക്കാതെ നേതാവ് ചമയല്‍ നടക്കില്ല എന്നാണ് പാര്‍ട്ടി നേതൃത്വം കൃത്യമായി നല്‍കുന്ന മുന്നറിയിപ്പ്. ഒരു യോഗത്തില്‍ പോലും പങ്കെടുക്കാത്ത ഡിസിസി നേതാക്കളുടെ മാര്‍ക്കുകള്‍ പിഎഎസ് വഴി ഇനി വിലയിരുത്തും.

ഗുജറാത്തിലും കേരളത്തിലും
2010ല്‍ പിസി വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരിക്കുന്ന കാലത്ത് സംഘടനയില്‍ ഈ സംവിധാനം പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പാര്‍ട്ടിയിലും നടപ്പിലാക്കുന്നത്. ആദ്യഘട്ട പരീക്ഷണം എന്ന നിലയ്ക്ക് 2013ല്‍ ഗുജറാത്തിലും കേരളത്തിലും ആയിരുന്നു ഈ സംവിധാനം നടപ്പാക്കിയത്.

മാര്‍ക്കിടല്‍ പരിപാടി
അന്നത്തെ കെപിസിസി പ്രസിഡണ്ടായ രമേശ് ചെന്നിത്തല നേതാക്കളോട് പ്രവര്‍ത്തന മികവ് തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 20ല്‍ 12 സീറ്റുകള്‍ നേടിയതോടെ പാര്‍ട്ടിക്കുളളിലെ മാര്‍ക്കിടല്‍ പരിപാടി പകുതിയില്‍ വെച്ച് നിര്‍ത്തലായി.

മികച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വം
യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡണ്ടായി താന്‍ മാറാന്‍ കാരണമായത് ഈ സംവിധാനം നടപ്പിലാക്കിയാതാണ് എന്നാണ് പിസി വിഷ്ണുനാഥ് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വമായി മാറാന്‍ ഇതോടെ കേരളത്തിന് സാധിച്ചു എന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.

എല്ലാ മാസവും യോഗങ്ങള്‍
പിഎഎസ് സംവിധാനം നടപ്പിലാക്കുന്നതോടെ മണ്ഡലം, നിയമസഭ, ഡിസിസി യോഗങ്ങള്‍ എന്നിവ എല്ലാ മാസവും ചേരണം. ഭാരവാഹികള്‍ രണ്ട് പാര്‍ട്ടി യോഗങ്ങളില്‍ എങ്കിലും പങ്കെടുത്തിരിക്കണം. നേരത്തെ ചില നിയമസഭാ മണ്ഡല കമ്മിറ്റികള്‍ നിര്‍ജ്ജീവം ആയിരുന്നുവെങ്കില്‍ ഇനി അത് നടക്കില്ല. റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തനത്തിന്റെ മികവ് പ്രകാരമുളള ഗ്രേഡ് നില. ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ ഗ്രീനിലും ആവറേജ് പ്രകടനം നടത്തുന്നവര്‍ യെല്ലോയിലും മോശം പ്രകടനം നടത്തുന്നവര്‍ റെഡിലും വരും.

തിരുത്തല്‍ നടപടികളും
ഓരോ മാസവും സംസ്ഥാന ഘടകം റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്ന് മാസത്തിലൊരിക്കല്‍ കേന്ദ്ര നേതൃത്വത്തിന് അയച്ച് കൊടുക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് തയ്യാറാക്കി അയച്ച് കൊടുത്താല്‍ മാത്രം പോര. പ്രകടനം മെച്ചപ്പെടുത്തേണ്ട ഇടങ്ങളില്‍ വേണ്ട തിരുത്തല്‍ നടപടികളും നേതൃത്വം സ്വീകരിക്കണം. അതിനായി കെപിസിസി അധ്യക്ഷന്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ മറ്റ് പാര്‍ട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ മാസത്തോടെ തന്നെ ഈ പ്രവര്‍ത്തനം പാര്‍ട്ടിയില്‍ തുടങ്ങുകയായി.












Click it and Unblock the Notifications