മോദിക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു; ഭാര്യയെ പോലും ബഹുമാനിക്കാത്തയാൾ, ധാര്‍മ്മികത പഠിക്കേണ്ട!!
ദില്ലി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സ്ഥാപകനുമായ എന്‍ടി രാമ റാവുവിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനെന്ന മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി.
രാഹുല്‍ ഗാന്ധി അനാവശ്യമായി യുപിഎ സര്‍ക്കാരില്‍ ഇടപെട്ടു, വിവാദം കത്തിച്ച് മുന്‍ വിദേശകാര്യ മന്ത്രി!
ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ചന്ദ്രബാബു നായിഡു എന്നോട് ഇടയ്ക്കിടെ പറയുന്നു, അദ്ദേഹം രാഷ്ട്രീയത്തില്‍ എന്നേക്കാള്‍ സീനിയറാണ് എന്ന്. ഇതെന്തിനാണ് ഇങ്ങനെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതേ അദ്ദേഹം കൂറ് മാറുന്നതിലും കുതികാല്‍ വെട്ടുന്നതിലും സീനിയേഴ്‌സിനെ പിന്നില്‍ നിന്ന് കുത്തുന്നതിലും മുമ്പനാണെന്നും മോദി ആരോപിച്ചിരുന്നു.
സ്വന്തം ഭാര്യയെ പോലും ബഹുമാനിക്കാത്തയാളാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ലോകേഷ് എന്റെ മകനാണ്. ഭുവനേശ്വരിയുടെ ഭര്‍ത്താവെന്ന നിലയിലും ലോകേഷിന്റെ അച്ഛനെന്ന നിലയിലും ദേവ്‌നാഷിന്റെ മുത്തച്ഛനെന്ന നിലയിലും എനിക്ക് അഭിമാനമുണ്ട്. കുടുംബ ജീവിതത്തിന്റെ മൂല്യങ്ങളെ കുറിച്ച് മോദിയ്ക്ക് അറിയില്ല. വിവാഹ മോചനം പോലും ചെയ്യാതെ കല്ല്യാണം കഴിച്ചെങ്കിലും ഭാര്യയെ അദ്ദേഹം അവഗണിച്ചെന്നും അദ്ദേഹം മോദിയെ പരിഹസിച്ചു.
സ്ത്രീകള്‍ക്ക് നീതികൊണ്ടു വരാന്‍ മോദി മുത്തലാഖ് നിയമം കൊണ്ടുവന്നു. ഈ നിയമത്തിന് കീഴില്‍ ഭാര്യയെ ഡൈവോഴ്‌സ് ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയും. യശോദാ ബെന്നിനെ കുറിച്ച് ചോദിച്ചാല്‍ നിങ്ങളെന്ത് പറയുമെന്നും മോദിയോട് ചന്ദ്രബാബു നായിഡു ചോദിച്ചു. സ്വന്തം രാഷ്ട്രീയ ഗുരുവിനെ പോലും ബഹുമാനിക്കാത്ത മോദിയില്‍ നിന്ന് തനിക്ക് ധാര്‍മ്മികത പഠിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.