പത്മാവതി നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി.. ചിത്രത്തിനെതിരായ ഹർജി തള്ളി
ദില്ലി: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പത്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണുള്ളത്. അതുകൊണ്ട് തന്നെ ചിത്രം പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്നത് സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ല എന്ന് വ്യക്തമാക്കിയാണ് സിനിമയ്ക്ക് എതിരായ ഹര്‍ജി കോടതി തള്ളിയത്. നേരത്തെയും പത്മാവതിയുടെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

രജപുത്ര റാണിയായ പത്മാവതിയുടെ ജീവിതം പറയുന്ന സിനിമ ഭാവനയും ചരിത്രവും കൂട്ടിക്കലര്‍ത്തിയുള്ളതാണെന്നാണ് ആരോപണം. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും റാണിയെ അപമാനിക്കുന്നുവെന്നും ആക്രോശിച്ചാണ് പത്മാവതിക്കെതിരെ കൊലവിളി മുഴങ്ങുന്നത്. സഞ്ജയ് ലീല ബന്‍സാലിയേയും അഭിനേതാക്കളായ ദീപിക പദുക്കോണിനേയും രണ്‍വീര്‍ സിംഗിനേയും കൊലപ്പെടുത്താനുള്ള ആഹ്വാനങ്ങള്‍ പോലുമുണ്ടായി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പത്മാവതി നിരോധിച്ചു. രജപുത്ര സംഘടനകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. ഡിസംബര്‍ ഒന്നിന് ആയിരുന്നു പത്മാവതിയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ കത്തിക്കും എന്നതടക്കമുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications