ഡീസല്‍ വില 68.88 എന്ന സര്‍വ്വകാല റെക്കോര്‍ഡില്‍;പറഞ്ഞത് വല്ലതും മോദിക്ക് ഓര്‍മയുണ്ടോയെന്ന് ജനം
ദില്ലി:മോദിയുടെ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ദിവസേന ഉയരുന്ന ഇന്ധന വില ഇപ്പോള്‍ സര്‍വ്വകാല റെക്കോഡില്‍ എത്തി നില്‍ക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണ് ഇന്ധന വില രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്ത് ബുധനാഴ്ച പെട്രോളിന് 76.41 രൂപയും ഡീസലിന് 68.88 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ 75.16 രൂപയും ഡീസലിന് 67.70 രൂപയുമാണ്. കോഴിക്കോട് 75.29 രൂപയും 67.70 രൂപയുമാണ്. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ നിരക്ക് . പെട്രോളിന് 80 രൂപയാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോഴാണ് രാജ്യത്ത് വില ഉയരുന്നതെന്നാണ് വിരോധാഭാസം.
എക്സൈസ് നികുതി കുറച്ച് വില നിയന്ത്രിക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിനോടാവശ്യപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും വില ഉയര്‍ന്നത്. പൊതുബജറ്റില്‍ നികുതി കുറച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകണമെന്നായിരുന്നു പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടത്. വില ഉയര്‍ന്നതോടെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
2014ൽ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ ഡീസലിന്‍റെ വില ലീറ്ററിന് 63.20 ആയിരുന്നു. ഡിസംബർ പകുതി മുതൽ ലീറ്ററിന് 3.31 രൂപയാണു പെട്രോളിനു മാത്രം വർധിച്ചത്. ഡീസലിനാകട്ടെ, 4.86 രൂപയും.പെട്രോളിനു ലീറ്ററിന് 19.48 രൂപയാണ് എക്സൈസ് നികുതി. ഡീസലിന് 15.33 രൂപയും. 2016 ജനുവരി വരെ ഒൻപതു തവണയാണ് എൻഡിഎ സർക്കാർ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്.
വില വര്‍ധനവിനോട് മോദി മൗനം പാലിക്കുമ്പോഴും മോദിയുടെ പണ്ടത്തെ ഫേസ്ബുക്ക് പോസ്റ്റ് ജനം മറന്നിട്ടില്ലെന്ന് ഉറപ്പ്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഇന്ധന വില വര്‍ധനവിനെതിരേയയാിരുന്നു മോദി ശക്തമായ ഭാഷയില്‍ പോസ്റ്റിട്ടത്. പ്രതിഷേധിച്ച് പോസ്റ്റിട്ട മോദി അധികാരത്തിലെത്തിയപ്പോള്‍ ഇന്ധന വില വര്‍ധിപ്പിച്ചത് പോരാഞ്ഞ് വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കി മൗനി ബാവയായി തുടരുകയാണ്.