പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി! തുടർച്ചയായ ഏഴാം ദിവസവും വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ...
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 80.35 രൂപയായും, ഡീസലിന്റെ വില 73.34 രൂപയായും ഉയർന്നു.
ദില്ലി/തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും രാജ്യത്തെ ഇന്ധനവില കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് ഞായറാഴ്ച കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 80.35 രൂപയായും, ഡീസലിന്റെ വില 73.34 രൂപയായും ഉയർന്നു.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ ഓരോദിവസവും വില വർദ്ധനവ് നടപ്പിലാക്കിയത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണവില വർദ്ധിപ്പിച്ചിരുന്നില്ല. വോട്ടെടുപ്പ് ദിവസം വരെ വില വർദ്ധിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ രഹസ്യ നിർദേശം നൽകിയതിനെ തുടർന്നായിരുന്നു വിലയിൽ മാറ്റം വരുത്താതിരുന്നത്. എന്നാൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിറ്റേദിവസം മുതൽ എണ്ണവിലയിൽ മാറ്റംവന്നു.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് എണ്ണ വില വർദ്ധിപ്പിക്കാനുള്ള കാരണങ്ങളായി പറയുന്നത്. ഞായറാഴ്ചയും എണ്ണവില വർദ്ധിച്ചതോടെ സംസ്ഥാന ചരിത്രത്തിൽ പെട്രോളിന് ഏറ്റവും ഉയർന്ന വിലയെത്തി. കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 80 കടന്നത്. ദിനംപ്രതി എണ്ണവില കുതിച്ചുയരുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.