എട്ടാം ദിനത്തിലും ഉയർന്ന് ഇന്ധന വില; ഒരാഴ്ചയ്ക്കിടെ ഉയർന്നത് 4 രൂപയോളം
ദില്ലി; പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് വില വർധന. പെട്രോളിന് 62 പൈസയും ഡീസലിന് 64 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ചയ്ക്കിടെ പെട്രോൾ വില ലിറ്ററിന് 4 രൂപ 52 പൈസയും ഡീസലിന് 4 രൂപ 64 പൈസയുമാണ് ഉയർന്നത്.
കൊച്ചിയിൽ 76 രൂപ 4 പൈസയാണ് ഞായറാഴ്ചത്തെ പെട്രോൾ വില. 70 രൂപ 18 പൈസയാണ് ഡീസലിന്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 77.50 രൂപയും ഡീസൽ ലിറ്ററിന് 71.56 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 76 രൂപ 49 പൈസയും ഡീസൽ വില 70 രൂപ 30 പൈസയുമാണ്.

ലോക്ക് ഡൗണിനിടയിലെ നിരക്ക് വർധന ജനങ്ങളുടെ നടുവൊടിക്കുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അന്താരാഷ്ട്ര വിപണയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിയുമ്പോഴാണ് ഈ വിലവർധന. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. മാർച്ച് 5 മുതൽ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ഉയർന്ന നികുതി ചുമത്തി 2.5 ലക്ഷം കോടി രൂപയാണ് സമ്പാദിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. മോദി സർക്കാരിന്റെ കീഴിൽ ജനം കൂടുതൽ ദുരിതം അനുഭവിക്കുകയാണെന്നും കപിൽ സിബൽ പറഞ്ഞു.
അതേസമയം ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കത്തയച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചത്. എണ്ണ കമ്പനികളോട് വില കുറയ്ക്കാൻ നിർദ്ദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications