ഇത് കൂട്ടാനല്ലാതെ കുറയ്ക്കാൻ അറിയില്ലേ? 14-ാം ദിവസവും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു...
ഞായറാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്.
തിരുവനന്തപുരം: തുടർച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. മെയ് 27 ഞായറാഴ്ച പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.30 രൂപയാണ് ഞായറാഴ്ചയിലെ വില. ഡീസലിന് 74.93 രൂപയും.
കൊച്ചിയിൽ പെട്രോളിന് 81.01 രൂപയും, ഡീസലിന് 73.72 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 81.27 രൂപ, 73.99 രൂപ എന്നിങ്ങനെയാണ് വില. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണവില ദിനംപ്രതി വർദ്ധിച്ചത്. മെയ് 13 മുതൽ കഴിഞ്ഞയാഴ്ച വരെ ദിവസേന മുപ്പത് പൈസ പെട്രോളിന് വില കൂടിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ 15 പൈസ വരെയും ദിവസവും വില വർദ്ധിപ്പിച്ചു. ഇന്ധനവില ദിവസവും വർദ്ധിക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇന്ധനവില ദിവസേന വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.