പെട്രോൾ, ഡീസൽ വില കത്തിക്കയറുന്നു; മിണ്ടാട്ടമില്ലാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, പെട്രോളിന് 81 രൂപ
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണവിലയിൽ ദിവസവും വർദ്ധനവുണ്ടായത്.
തിരുവനന്തപുരം: തുടർച്ചയായ ഒമ്പതാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ചൊവ്വാഴ്ച വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്തെ പെട്രോൾ വില സർവകാല റെക്കോഡിൽ എത്തി. തിരുവനന്തപുരത്ത് 81.05 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് 73.93 രൂപയും.
കൊച്ചിയിലും പെട്രോൾ വില 80 രൂപയിലേക്ക് അടുക്കുകയാണ്. ഒരു ലിറ്റർ പെട്രോളിന് 79.60 രൂപയാണ് കൊച്ചിയിലെ വില. ഡീസലിന് 72.48 രൂപ. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 79.97 രൂപ, 72.94 രൂപ എന്നിങ്ങനെയാണ് വില.
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണവിലയിൽ ദിവസവും വർദ്ധനവുണ്ടായത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പത്തെ 19 ദിവസം എണ്ണവില വർദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോട് കൂടി ദിവസവും 30 പൈസ വീതമാണ് പെട്രോളിന് വില വർദ്ധിച്ചത്. ഡീസലും പെട്രോളും വിലയിലുണ്ടായിരുന്ന വ്യത്യാസവും ഗണ്യമായി കുറഞ്ഞു.
Recommended Video
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. മെയ് 20 ഞായറാഴ്ചയാണ് സംസ്ഥാനത്ത് എണ്ണവില ആദ്യമായി 80 കടന്നത്. എന്നാൽ അതിനുശേഷം രണ്ട് ദിവസവും വില വർദ്ധിക്കുകയെന്നല്ലാതെ കുറവൊന്നും ഉണ്ടായില്ല. പെട്രോളിനും ഡീസലിനും ഇങ്ങനെ വില വർദ്ധിക്കുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എക്സൈസ് തീരുവ കുറയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ജീവനെടുക്കുന്ന നിപ്പാ വൈറസ്! കോഴിക്കോട് വൈറസ് ബാധയേറ്റെന്ന് സംശയിച്ച ഒരാൾ കൂടി മരിച്ചു...
രവീന്ദ്ര ജഡേജയുടെ ഭാര്യയെ പോലീസുകാരൻ ആക്രമിച്ചു! അതും നടുറോഡിൽ! കാറിൽ നിന്ന് പിടിച്ചിറക്കി...