ഇന്ധന വിലയിൽ ദിവസവും മാറ്റം!! ഒളിഞ്ഞിരിക്കുന്നത് എണ്ണക്കമ്പനികളുടെ ചതി!! പമ്പുകൾ നിശ്ചലമാകുന്നു!!
രാജ്യത്തുടനീളമുള്ള എല്ലാ ഡീലർമാരും എണ്ണക്കമ്പനികളുടെ ഈ തീരുമാനത്തിന് എതിരാണെന്നും സംഘടന വ്യക്തമാക്കുന്നു. ജൂൺ 16ന് പെട്രോൾ വാങ്ങാതെയും വിൽക്കാതെയും പ്രതിഷേധിക്കും.
ദില്ലി: ഇന്ധന വിലയിൽ ദിവസവും മാറ്റം കൊണ്ടുവരാനുള്ള തീരുമാനത്തിനു പിന്നിൽ പെട്രോളിയം കമ്പനികളുടെ ചതി. പെട്രോളിയം കമ്പനികൾക്ക് നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് പെട്രോളിയം ഡീലർമാരുടെ സംഘടനയായ ദി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് പറയുന്നത്. തീരുമാനം നടപ്പാക്കിയാൽ ജൂൺ 24 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നാണ് സംഘടന പറയുന്നത്.
രാജ്യത്തുടനീളമുള്ള എല്ലാ ഡീലർമാരും എണ്ണക്കമ്പനികളുടെ ഈ തീരുമാനത്തിന് എതിരാണെന്നും സംഘടന വ്യക്തമാക്കുന്നു. ജൂൺ 16ന് പെട്രോൾ വാങ്ങാതെയും വിൽക്കാതെയും പ്രതിഷേധിക്കും. എന്നിട്ടും തീരുമാനം മാറ്റിയില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് പെട്രോൾ വാങ്ങാതെയും വിൽക്കാതെയും പ്രതിഷേധിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു.
എണ്ണക്കമ്പനികളുടെ തീരുമാനം പെട്രോൾ ഡീലർമാരെ ദോഷമായി ബാധിക്കുമെന്ന് കാട്ടി സംഘടന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം ഡീലർമാർക്ക് മറ്റ് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. പ്രതിദിന പരിഷ്കരണം വരുമ്പോൾ പെട്രോൾ, ഡീസൽ എന്നിവയുടെ പരിഷ്കരിച്ച വില നടപ്പാക്കാൻ എല്ലാ രാത്രിയും ഡീലർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
കൂടാതെ രാജ്യത്തെ വളരെ കുറച്ച് പെട്രോൾ പമ്പുകളിൽ മാത്രമേ ഓട്ടോമേറ്റഡ് സംവിധാനം ഉള്ളൂവെന്നും സംഘടന വ്യക്തമാക്കുന്നു. വിദൂര ഓപ്പറേഷൻ വഴി വിതരണം ചെയ്യുന്ന യൂണിറ്റുകളുടെ വില മാറ്റാൻ ഇത് ബുദ്ധിമുട്ടാകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ദിവസേന വില മാറുന്നതിനാൽ കൂടുതൽ സ്റ്റോക്ക് എടുക്കാൻ കഴിയില്ലെന്നും ഇത് ഇന്ധന ക്ഷാമത്തിലേക്ക് നയിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.
എണ്ണക്കമ്പനികളുടെ തീരുമാനം പെട്രോളിയം മന്ത്രാലയം ഇടപെട്ട് തടയണമെന്നും സംഘടന പറയുന്നു. രാജ്യത്തൊട്ടാകെ ജൂൺ 16 മുതൽ പെട്രോൾ വിലയിൽ ദിവസവും മാറ്റം വരുത്താനാണ് എണ്ണക്കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്.