തിങ്കളാഴ്ച മുതല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് പെട്രോളടിക്കാനാവില്ല..!!പെട്ടു ജാങ്കോ..
എടിഎം വഴിയുള്ള പണമിടപാട് തിങ്കളാഴ്ച മുതൽ കർണാടകയിലെ പെട്രോൾ പമ്പുകളിൽ നടക്കില്ല. വാഹനമുള്ളവർക്ക് പണി കിട്ടും.
ബെംഗളൂരു: പെട്രോള്‍ പമ്പുകളില്‍ നോട്ടിന് പകരം എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാമെന്നത് നോട്ട് നിരോധനത്തിന് ശേഷം ചില്ലറ ക്ഷാമം പെരുകിയതോടെ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ അതും നടക്കുമെന്ന് തോന്നുന്നില്ല.
തിങ്കളാഴ്ച മുതല്‍ കര്‍ണാടകയിലെ പെട്രോള്‍ പമ്പുകളില്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനാവില്ല. എടിഎം ഉപയോഗിച്ചുള്ള പണമിടപാടിന് ഒരു ശതമാനം ഫീസ് ഈടാക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പെട്രോള്‍ വിതരണക്കാരുടെ നീക്കം.
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം അപ്രതീക്ഷിതവും അന്യായവുമാണെന്നാണ് പെട്രോളിയം വിതരണക്കാരുടെ നിലപാട്. ബാങ്കുകള്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് അഖില കര്‍ണാടക ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡണ്ട് ബിആര്‍ രവീന്ദ്രനാഥ് പ്രതികരിച്ചു.
പെട്രോളിയം വിതരണക്കാര്‍ ലാഭത്തിലല്ലെന്നിരിക്കെ ഫീസീടാക്കാനുള്ള ബാങ്കുകളുടെ നീക്കം അംഗീകരിക്കാനാവില്ല എന്നാണ് ഇവരുടെ നിലപാട്. രാജ്യവ്യാപകമായി പെട്രോള്‍ പമ്പുകളില്‍ എടിഎം കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്നാണ് പെട്രോളിയം ഡീലേഴ്‌സ് അസ്സോസ്സിയേഷന്റെ തീരുമാനമെന്നും ബിആര്‍ രവീന്ദ്രനാഥ് വ്യക്തമാക്കുന്നു.
ബാങ്കുകളുടെ പുതിയ നീക്കം പെട്രോ്ള്‍ നിറയ്ക്കാന്‍ വരുന്നവരെ പ്രത്യക്ഷത്തില്‍ ബാധിക്കുന്നതല്ല. കാരണം ഉപഭോക്താക്കളില്‍ നിന്നുമല്ല ഇടപാടുകള്‍ക്കുള്ള ഫീസ് ഈടാക്കുന്നത്. എന്നാല്‍ നോട്ട് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ എടിഎം കാര്‍ഡ് സ്വീകരിക്കാതിരുന്നാല്‍ അതേറെ പ്രതിസന്ധിയുണ്ടാക്കും.
നോട്ടുകള്‍ ഒഴിവാക്കി ഇലക്ട്രോണിക് പണമിടപാടുകളിലേക്ക് രാജ്യം മാറണമെന്ന് മോദി സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പത് വട്ടമെന്നോണം പറയുന്നതിനിടെയാണ് പെട്രോള്‍ വിതരണക്കാരുടെ ഈ നീക്കം. എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇന്ധനം നിറയ്ക്കലിന് 0.75 ശതമാനം കാഷ്ബാക്ക് വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.