ലിറ്ററിന് 20 രൂപ കുറവിൽ പെട്രോൾ അടിക്കാം! പുതിയ ഇന്ധനവുമായി കേന്ദ്രം, പക്ഷേ ഒരു നിബന്ധനയുണ്ട്!
രാജ്യത്ത് സാധാരണ വിൽക്കുന്ന ഇ20 പെട്രോളിനേക്കാൾ ലിറ്ററിന് 20 രൂപയോളം വില കുറഞ്ഞ പുതിയ ഇന്ധനം വിപണിയിലെത്തിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് വരാൻ പോകുന്ന ഈ വലിയ മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്. 'ഇ85' എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ധനം നിലവിലെ ഇ20 പെട്രോളിനേക്കാൾ 20 രൂപ വരെ കുറഞ്ഞ വിലയിലായിരിക്കും സർക്കാർ പമ്പുകളിൽ എത്തിക്കുക. കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുമെങ്കിലും, ഈ വിലക്കുറവിന്റെ ആനുകൂല്യം എല്ലാ വണ്ടികൾക്കും കിട്ടില്ല എന്നതാണ് ഇതിന്റെ പിന്നിലെ യാഥാർത്ഥ്യം.
ഫ്ലെക്സ്-ഫ്യുവൽ വണ്ടികൾക്ക് മാത്രം ഈ ഇളവ്
എന്താണ് ഈ E85 ഇന്ധനമെന്നും ആർക്കൊക്കെയാണ് ഇതിന്റെ ലാഭം കിട്ടുകയെന്നും കൃത്യമായി അറിഞ്ഞിരിക്കണം. നിലവിൽ നമ്മൾ പമ്പുകളിൽ നിന്ന് അടിക്കുന്ന പെട്രോളിൽ 20 ശതമാനമാണ് എഥനോൾ അടങ്ങിയിട്ടുള്ളത്. എന്നാൽ വരാൻ പോകുന്ന E85 ഇന്ധനത്തിൽ 85 ശതമാനം വരെ എഥനോൾ അടങ്ങിയിരിക്കും. എഥനോളിന്റെ അളവ് കൂടുന്നത് കൊണ്ടാണ് ഇതിന് വില കുറയ്ക്കാൻ സാധിക്കുന്നത്. എന്നാൽ ഈ ഇന്ധനം ഉപയോഗിക്കണമെങ്കിൽ നിങ്ങളുടെ വാഹനം അതിന് അനുയോജ്യമായ 'ഫ്ലെക്സ്-ഫ്യുവൽ' എഞ്ചിൻ ഉള്ളതായിരിക്കണം. ഇത്തരം പ്രത്യേക വണ്ടികൾക്ക് വേണ്ടി മാത്രമായിരിക്കും വിലകുറഞ്ഞ ഈ ഇന്ധനം ലഭ്യമാക്കുക. സാധാരണ വണ്ടികളിൽ ഇത്രയും ഉയർന്ന അളവിൽ എഥനോൾ ചേർത്ത ഇന്ധനം അടിക്കാൻ സാധിക്കില്ല.

എഞ്ചിൻ കേടാകുമോ? കിംവദന്തികൾക്ക് മന്ത്രിയുടെ മറുപടി
എഥനോൾ കലർത്തിയ പെട്രോൾ അടിച്ചാൽ വണ്ടിയുടെ എഞ്ചിൻ പണിമുടക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇതെല്ലാം വെറും വ്യാജവാർത്തകളാണെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി തറപ്പിച്ചു പറഞ്ഞു. "ഇത്തരം വാർത്തകൾ യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്നതാണ്. രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ മാരുതി സുസുക്കി മാത്രം ഒന്നരക്കോടിയോളം വണ്ടികളാണ് ഒരു വർഷത്തിൽ സർവീസ് ചെയ്തത്. എഥനോൾ കാരണം ഒരു വണ്ടിക്ക് പോലും എഞ്ചിൻ തകരാർ ഉണ്ടായതായി അവർ റിപ്പോർട്ട് ചെയ്തിട്ടില്ല," മന്ത്രി ചൂണ്ടിക്കാട്ടി. എഥനോൾ അടിക്കുന്നത് വഴി വണ്ടിയുടെ വാറന്റിയും ഇൻഷുറൻസും നഷ്ടപ്പെടുമെന്ന തരത്തിലുള്ള ഉപഭോക്താക്കളുടെ ആശങ്കകളെല്ലാം കമ്പനികളുമായി സംസാരിച്ച് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഥനോൾ കൂടുമ്പോൾ വണ്ടിയുടെ മൈലേജ് നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ട് എന്നത് മന്ത്രി സമ്മതിക്കുന്നുണ്ട്. എന്നാൽ വിലയിൽ ലിറ്ററിന് 20 രൂപയോളം ലാഭം കിട്ടുമ്പോൾ മൈലേജിലെ ഈ കുറവ് വലിയൊരു പ്രശ്നമാകില്ല. സാങ്കേതികവിദ്യ വളരുമ്പോൾ പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഇന്ധനങ്ങളിലേക്ക് നമ്മൾ മാറിയേ തീരൂ. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് എഥനോൾ.
ഇന്ത്യ ഈ പദ്ധതിയുമായി മുന്നോട്ട് പോയില്ലായിരുന്നുവെങ്കിൽ വിദേശത്തുനിന്ന് കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്നത്തെ പെട്രോൾ വില ഇതിലും എത്രയോ മുകളിൽ പോയേനെ! എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും നമ്മുടെ കർഷകർക്കും ഇത് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 25 ശതമാനം എഥനോൾ ചേർത്ത E25 പെട്രോൾ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും നിലവിലെ ഇന്ധനവുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.












Click it and Unblock the Notifications