അഞ്ചാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞു, കനത്ത പോളിങ്
ദില്ലി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പാതിവഴി പിന്നിട്ടു. 543 അംഗ ലോക്‌സഭയിലെ 232 പേരുടെയും വിധി ഇതുവരെ എഴുതി. ആദ്യ നാലു ഘട്ടത്തിലേതെന്ന പോലെ വ്യാഴാഴ്ച നടന്ന അഞ്ചാം ഘട്ട വോട്ടടെപ്പിലും കനത്ത പോളിങ് രേഖപ്പെടുത്തി. പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 121 മണ്ഡലങ്ങളില്‍ 1762 സ്ഥാനാര്‍ത്ഥികളാണ് വ്യാഴാഴ്ച നടന്ന അഞ്ചാം ഘട്ടവോട്ടെടുപ്പില്‍ ജനവിധി തേടിയത്.
2009ല്‍ 58.81 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്ന കര്‍ണാടകയില്‍ ഇപ്രാവശ്യം 68 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ബംഗാളിലെ നാലുമണ്ഡലങ്ങളില്‍ ആദ്യകണക്കു പ്രകാരം 78.89 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2009ല്‍ 80 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയ ഈ മണ്ഡലത്തില്‍ അവസാനകണക്കുകള്‍ ലഭ്യമാകുമ്പോള്‍ ശതമാനം ഇനിയും കൂടിയേക്കും.
മഹാരാഷ്ട്രയിലെ 19 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 61.70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏഴു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്ന ബീഹാറില്‍ 56 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഛത്തീസ്ഗഡില്‍ കഴിഞ്ഞ തവണത്തതിനേക്കാള്‍ ആറു ശതമാനം പോളിങ് കൂടി 63.44 ശതമാനം. 54 ശതമാനം പോളിങ് രേഖപ്പെടുത്തിയ മധ്യപ്രദേശാണ് ഏറ്റവും പിറകില്‍. മാവോയിസ്റ്റ് ഭീഷണിയെ മറികടന്ന് ജാര്‍ഖണ്ഡിലെ ആറു സീറ്റുകളില്‍ 62 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
രാജസ്ഥാന്‍ (20 സീറ്റ്) 63.25, ഉത്തരപ്രദേശ് (11 സീറ്റ്) 62.52, ഒഡീഷ (11 സീറ്റ്) 70, മണിപ്പൂര്‍ (ഒരു സീറ്റ്) 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഒന്‍പതു ഘട്ടങ്ങിളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം മണ്ഡലങ്ങളില്‍ ഒരുമിച്ച വോട്ടെടുപ്പ് നടന്നത് വ്യാഴാഴ്ചത്തെ അഞ്ചാം ഘട്ട വോട്ടെടുപ്പിലാണ്.
ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് സമാധനപരായിരുന്നു. ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്തോളം സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ബൊക്കാറൊയില്‍ റയില്‍പ്പാത ബോംബ് വച്ചു തകര്‍ത്തു. ബീഹാര്‍, ഒഡീഷ, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഒഡീഷയിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ മല്‍ക്കഞ്ച്ഗിരിയിലെ എട്ടു ബൂത്തുകളില്‍ ആരും വോട്ട് ചെയ്തില്ല.