വീട്ടുതടങ്കലിലായ ഒമർ അബ്ദുളളയുടെ ചിത്രം, അവിശ്വസനീയം! ആർട്ടിക്കിൾ 370 ഒരാളെ മാറ്റിയത് ഇങ്ങനെ!
ശ്രീനഗര്‍: മാസങ്ങളായി ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുളള പ്രധാന നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ച് നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ചിലരെ ഇടക്കാലത്ത് വിട്ടയച്ചിരുന്നു. എന്നാല്‍ ഫാറൂഖ് അബ്ദുളള, ഒമര്‍ അബ്ദുളള, മെഹബൂബ മുഫ്തി അടക്കമുളള നേതാക്കള്‍ തടങ്കലില്‍ തുടരുകയാണ്.
ഓഗസ്റ്റ് 4നാണ് ഈ നേതാക്കള്‍ വീട്ടുതടങ്കലിലായത്. അതിന് ശേഷം ഈ നേതാക്കളുടെ ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇന്റര്‍നെറ്റ് റദ്ദാക്കല്‍ അടക്കമുളള നിയന്ത്രണങ്ങള്‍ ഇത്രയും നാള് കശ്മീരില്‍ തുടരുകയായിരുന്നു. നിരോധനത്തിന്റെ അഞ്ചാം മാസം കശ്മീരില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പുറത്ത് വന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നു.
നീട്ടി വളര്‍ത്തിയ താടിയും ചുളിഞ്ഞ കണ്തടങ്ങളുമുളള ഒരാളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒറ്റനോട്ടത്തില്‍ ആരെന്ന് മനസ്സിലാക്കുക പ്രയാസമാണ്. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയാണ് ഈ ചിത്രത്തിലുളളത്. കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടുളള പ്രതിഷേധ സൂചകമായി ഒമര്‍ അബ്ദുളള താടി വളര്‍ത്തുകയാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആര്‍ട്ടിക്കിള്‍ 370 ഒരു മനുഷ്യനെ ഇത്തരത്തില്‍ മാറ്റിയിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ അത്ഭുതപ്പെടുന്നത്.
ഇത്രയും മാസം മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുളളവരെ തടങ്കലില്‍ വെയ്ക്കുന്നതിനെ സോഷ്യല്‍ മീഡിയയില്‍ പലരും ചോദ്യം ചെയ്യുന്നുണ്ട്. മാസങ്ങള്‍ കഴിഞ്ഞിട്ടും നേതാക്കളെ വിട്ടയക്കാത്തത് നീതിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അതിനിടെ നേതാക്കളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഉപാധികള്‍ മുന്നോട്ട് വെച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഒമറും ഫറൂഖ് അബ്ദുളളയും കശ്മീരില്‍ തുടരരുത് എന്നും ലണ്ടനിലേക്ക് പോകണം എന്നുമാണ് ഉപാധി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.