ഗൽവാനിൽ ചൈനയുടെ ആൾനാശത്തിന് തെളിവ്? 19കാരനായ ചൈനീസ് സൈനികന്റെ ശവകുടീരത്തിന്റെ ചിത്രം
ദില്ലി: ഗല്‍വാന്‍ താഴ്വരയില്‍ വെച്ച് ഇന്ത്യന്‍ സൈന്യും ചൈനീസ് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനയുടെ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുകളെന്ന് റിപ്പോര്‍ട്ട്. 19കാരനായ ചൈനീസ് സൈനികന്റെ കുഴിമാടത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ചര്‍ച്ചയാവുകയാണ്. ജൂണ്‍ 14-15 രാത്രിയിലുണ്ടായ ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
ചൈനയുടെ ഭാഗത്തും ആള്‍നാശം സംഭവിച്ചതായാണ് ഇന്ത്യ വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടുണ്ടായിരുന്നില്ല. അതിനിടെയാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികന്റെ ശവകുടീരത്തിന്റെ ദൃശ്യം പ്രചരിക്കുന്നത്. ഈ സൈനികന്‍ ഗല്‍വാനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് സൂചന.
ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ആണ് ഈ ചിത്രം പ്രചരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ ഭാഗത്ത് ആള്‍നാശം ഉണ്ടായിട്ടുണ്ട് എന്നതിന് ഇന്ത്യയുടെ പക്കല്‍ നേരത്തെ തന്നെ തെളിവുകളുണ്ട് എന്നും പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നതായി വാര്‍ത്തയില്‍ പറയുന്നു.
ശത്രുപക്ഷത്തെ മരണങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കുളളിലെ തന്നെ അസ്വാരസ്യങ്ങള്‍ കാരണമാണ് അത്തരം വിവരങ്ങള്‍ പുറത്ത് വരുന്നത്. ചൈനീസ് സൈന്യത്തിലെ ആള്‍നാശം സംബന്ധിച്ച് നമുക്ക് നേരത്തെ തന്നെ അറിവുളളതാണ് എന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലെ ശവകുടീരത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്: രക്തസാക്ഷിയായ ചെന്‍ ഷിയാന്‍ഗ്രോഗിന്റെ ശവകുടീരം. ചൈനീസ് പീപ്പീസ് ലിബറേഷന്‍ ആര്‍മി 13ാം റെജിമെന്റിന്റെ ഭാഗമായ ദക്ഷിണ ഷിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക്ടിലെ 69316 യൂണിറ്റിലെ സൈനികന്‍. ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലെ പിംഗ്നാനില്‍ 2001 ഡിസംബറില്‍ ജനിച്ചു. 2020 ജൂണില്‍ ഇന്ത്യന്‍ അതിര്‍ത്തി പ്രതിരോധ സേനയുമായുളള ഏറ്റുമുട്ടലില്‍ ജീവന്‍ ബലിയര്‍പ്പിച്ചു.
ദക്ഷിണ ഷിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക്ടിന് ആണ് ലഡാക്ക് ഉള്‍പ്പെടുന്ന അതിര്‍ത്തിയിലെ ചൈനയുടെ പ്രതിരോധ ചുമതല. ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ രണ്ട് ഭാഗത്തും നാശമുണ്ടായെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് മരണമുണ്ടായതായി ചൈന സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. ചൈനയുടെ ഭാഗത്ത് നാല്‍പ്പതോളം മരണങ്ങള്‍ ഉണ്ടായതായും അതില്‍ ഒരു കമാന്‍ഡിംഗ് ഓഫീസറും ഉള്‍പ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.