പ്രിയങ്ക ഗാന്ധിയുടെ മാസ്മരികതയിൽ മനംമയങ്ങി ലഖ്നൗ, റോഡ് ഷോയിൽ പൂണ്ട് വിളയാടി സ്ഥലത്തെ കളളന്മാർ!
Recommended Video
ലഖ്നൗ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി തുടക്കത്തിലേ തന്നെ വലിയ വെല്ലുവിളിയാണ് വെച്ച് നീട്ടിയിരിക്കുന്നത്. 2022ല്‍ ഉത്തര്‍ പ്രദേശ് ഭരണം പിടിക്കുക. ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം ആദ്യമായി ഉത്തര്‍ പ്രദേശിലേക്ക് എത്തിയ പ്രിയങ്ക ഇടിവെട്ട് വരവാണ് നടത്തിയിരിക്കുന്നത്.
വന്‍ ജനാവലി കൊണ്ട് ശ്രദ്ധ നേടിയ റാലി എതിരാളികളെ ശകലം വിറപ്പിച്ചിട്ടുണ്ട്. അതിനിടെ പ്രിയങ്കയുടെ റോഡ് ഷോയില്‍ നുഴഞ്ഞ് കയറി അവസരം മുതലാക്കിയത് ലഖ്നൗവിലെ കളളന്മാരാണ്.
ത്രസിപ്പിച്ച റാലി
ലഖ്നൗവിനെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച് കളഞ്ഞു പ്രിയങ്ക ഗാന്ധിയുടെ കൂറ്റന്‍ റാലി. രാഹുല്‍ ഗാന്ധിയും ഉത്തര്‍ പ്രദേശിന്റെ മറ്റൊരു ചുമതലക്കാരനായ ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ റോഡ് ഷോയില്‍ പ്രിയങ്കയുടെ താരപ്രഭയ്ക്ക് മുന്നില്‍ മറ്റെല്ലാവരും നിഷ്പ്രഭരായിപ്പോയി.
ഇന്ദിരാ ഗാന്ധിയുടെ മടങ്ങി വരവ്
ഇന്ദിരാ ഗാന്ധിയുടെ മടങ്ങി വരവ് എന്നാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വരവിനെ കുറിച്ച് പറയുന്നത്. പ്രിയങ്ക ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും കുറിച്ചുളള മുദ്രാവാക്യം വിളികളാല്‍ മുഖരിതമായിരുന്നു ലഖ്നൗ. വഴി നീഴെ പ്രിയങ്കയ്ക്ക് നേരെ പുഷ്പ വൃഷ്ടി നടത്തി പ്രവര്‍ത്തകര്‍.
അഴിഞ്ഞാടി കളളന്മാർ
പ്രിയങ്കയുടെ മാസ്മരികതയില്‍ ലഖ്നൗ സര്‍വ്വം മറന്നപ്പോള്‍ അവസരം മുതലെടുത്തത് സ്ഥലത്തെ കളളന്മാരാണ്. കള്ളന്മാര് റാലിയില്‍ കയറി ശരിക്കങ്ങ് മേഞ്ഞു എന്ന് തന്നെ പറയാം.. റാലിയില്‍ പങ്കെടുത്ത് മടങ്ങിപ്പോയ പലരുടെ കയ്യിലും തങ്ങളുടെ മൊബൈല്‍ ഫോണുകളോ പണമോ പഴ്സോ ഇല്ലായിരുന്നു.
നേതാക്കളെ അടക്കം
കോണ്‍ഗ്രസ് നേതാക്കളുടേത് അടക്കം അന്‍പതോളം ഫോണുകള്‍ റോഡ് ഷോയ്ക്കിടെ മോഷണം പോയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലരുടേതായി നാല്‍പ്പതിനായിരം രൂപയും രണ്ട് പഴ്സുകളും മോഷണം പോയി. റാലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പലരും മോഷണം നടന്നത് അറിഞ്ഞത് പോലും.
മൊബൈലും പണവും പോയി
കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് കന്നുജ് പുഷ്പേന്ദ്ര പാണ്ഡെയുടെ സ്മാര്‍ട്ട് ഫോണ്‍, 9500 രൂപ, പഴ്സ് എന്നിവ റാലിക്കിടെ കളളന് അടിച്ചോണ്ട് പോയി. 15 പ്രവര്‍ത്തകര്‍ക്കൊപ്പം ശ്രിംഗര്നഗര് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പാണ്ഡെ റാലിക്കൊപ്പം ചേര്‍ന്നത്. വന്ജനത്തിരക്കിനിടയില് മോഷണം നടന്നത് അറിഞ്ഞില്ല.
പരാതി സ്വീകരിക്കാതെ പോലീസ്
പിന്നീട് പരിശോധിച്ചപ്പോഴാണ് സാധനങ്ങളെല്ലാം മോഷണം പോയെന്ന് മനസ്സിലായത് എന്ന് പാണ്ഡെ പറയുന്നു. പണവും മൊബൈലും നഷ്ടപ്പെട്ടവര്‍ സരോജിനി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യം പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല.
കുത്തിയിരുന്ന് പ്രതിഷേധം
ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് യോഗിയുടെ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പോലീസ് പരാതി സ്വീകരിച്ചു. മോഷണത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുന്നതിന് മുന്‍പ് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
കോൺഗ്രസിന് നാണക്കേട്
അതിനിടെ മോഷ്ടാവെന്ന് സംശയിച്ച് റാലിയില്‍ പങ്കെടുത്ത ഒരാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളെ പണമോ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. എന്തായാലും പ്രിയങ്കയുടെ റാലിയില്‍ കളളന്മാര് കയറിയത് കോണ്‍ഗ്രസിന് ചെറിയ ക്ഷീണമായിരിക്കുകയാണ്.