40തോളം ചൈനീസ് സൈനികർ ലഡാക്കിൽ ഇന്ത്യൻ പോസ്റ്റുകൾക്കരികെ! കയ്യിൽ തോക്കും കുന്തവും!
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അശാന്തി തുടരുകയാണ്. സ്ഥിതി അതീവ ഗുരുതരമാണ് എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായതോടെ സൈന്യം അതീവ ജാഗ്രതയിലാണ്.
അതിനിടെ സായുധരായ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. എന്‍ഡിടിവിയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ അതിര്‍ത്തിയില്‍ പിരിമുറുക്കം വര്‍ധിച്ചിരിക്കുകയുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ:
അതിർത്തിയിലെ വെടിവെയ്പ്പ്
കഴിഞ്ഞ ദിവസം രാത്രിയാണ് കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വെടിവെയ്പ്പുണ്ടായത്. പിന്നാലെ ഇന്ത്യയ്ക്ക് എതിരെ ചൈന രംഗത്ത് വന്നു. ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ചൈനയുടെ ആരോപണം. എന്നാല്‍ ചൈനയാണ് പ്രകോപനമുണ്ടാക്കുന്നതെന്ന് ഇന്ത്യ തിരിച്ചടിച്ചു.
ചൈനീസ് പട്ടാളക്കാരുടെ ചിത്രങ്ങൾ
അതിനിടെ കഴിഞ്ഞ ദിവസം രാത്രി അതിര്‍ത്തിയില്‍ നിന്നുളള ചില ചിത്രങ്ങള്‍ പുറത്ത് വന്നത് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇരുട്ടില്‍ ചൈനീസ് പക്ഷത്തെ ഒരു സംഘം സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപത്ത് എത്തിയതായി സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് എന്‍ഡിടിവി പുറത്ത് വിട്ടിരിക്കുന്നത്. സായുധരായ സൈനികരാണ് ചിത്രത്തിലുളളത്.
കയ്യിൽ ആയുധങ്ങൾ
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നാല്‍പതോളം വരുന്ന സൈനികരാണ് ചിത്രങ്ങളിലുളളത്. പാംഗോംഗ് തടാകത്തിന്റെ ദക്ഷിണ ഭാഗത്തായാണ് സൈനികര്‍ നിലയുറപ്പിച്ചത് എന്നാണ് വിവരം. എല്ലാവരുടെ കയ്യിലും തോക്ക് അടക്കമുളള ആയുധങ്ങളുണ്ട്. മാത്രമല്ല കുന്തം, വടിവാള്‍ പോലുളള ആയുധങ്ങളും ഇവരുടെ കയ്യില്‍ കാണാം.
ജൂൺ 15ലേതിന് സമാനം
ഇക്കഴിഞ്ഞ ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയ്ക്ക് 20 സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് വെടിവെയ്പ്പ് നടന്നിരുന്നില്ല. മറിച്ച് ഇത്തരത്തിലുളള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നത് എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.. അത്തരമൊരു നീക്കമാണോ കഴിഞ്ഞ ദിവസവും ചൈന നടത്തിയത് എന്ന് സംശയിക്കാവുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ആദ്യത്തെ തെളിവ്
ചൈനീസ് സൈന്യം ഇത്തരത്തിലുളള പുരാതന ആയുധങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്നു എന്നുളളതിന്റെ ആദ്യത്തെ തെളിവ് കൂടിയാണ് പുറത്ത് വന്നിരിക്കുന്നത്. ദക്ഷിണ പാംഗോംഗിലെ റേചിന്‍ ലാ റെസംഗ്ല-മുഖ്പാരിക്കും മാഗര്‍ പര്‍വ്വതത്തിനും ഇടയില്‍ ഇന്ത്യയുടെ നിയന്ത്രണത്തിന് കീഴിലുളള സ്ഥലത്താണ് ഇന്ത്യന്‍ സൈനികരുമായി ചൈനീസ് സൈനികര്‍ നേര്‍ക്ക് നേര്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി
മുഖ്പാരിക്ക് സമീപത്തുളള ഇന്ത്യന്‍ പോസ്റ്റിന് സമീപത്തേക്ക് ചൈനീസ് സൈനികര്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ അവരോട് ആക്രോശിച്ചുവെന്നും ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടിയെന്നും എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നു. ചൈനീസ് സൈനികര്‍ നിയന്ത്രണ രേഖ മുറിച്ച് കടന്നാല്‍ വെടിയുതിര്‍ക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
ആകാശത്തേക്കും വെടിയുതിര്‍ത്തു
തുടര്‍ന്ന് തിരിച്ച് മടങ്ങുന്നതിനിടെയാണ് ചൈനീസ് സൈനികര്‍ മുന്നറിയിപ്പെന്നോണം വെടിയുതിര്‍ത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ചില ചൈനീസ് സൈനികര്‍ ആകാശത്തേക്കും വെടിയുതിര്‍ത്തു. പാംഗോംഗ് സോയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചതിന് ശേഷം ചൈന വ്യാപകമായി പ്രകോപന നീക്കങ്ങള്‍ അതിര്‍ത്തിയില്‍ നടത്തുന്നുണ്ട.