പിലിഭിത്തില്‍ മേനകാ ഗാന്ധിക്ക് എതിരാളിയില്ല.... തിരിച്ചുപിടിക്കാന്‍ സമാജ് വാദി പാര്‍ട്ടി
Recommended Video
ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഏറ്റവും പ്രാധാന്യമേറിയ മണ്ഡലമാണ് പിലിഭിത്ത്. കേന്ദ്ര മന്ത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മേനകാ ഗാന്ധിയുടെ മണ്ഡലമെന്ന നിലയിലാണ് പിലിഭിത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. വമ്പന്‍ ഭൂരിപക്ഷത്തിനായിരുന്നു 2014ല്‍ മേനക വിജയിച്ചത്. മോദി തരംഗവും മേനകയുടെ പ്രതിച്ഛായയും ഒരുമിച്ചാണ് ഇവിടെ ബിജെപിക്ക് നേട്ടമുണ്ടാക്കിയത്. ഇത്തവണ പ്രതിപക്ഷ ഐക്യം ഒന്നിച്ച് വരുമ്പോഴും അവരുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയിട്ടില്ല. അതുകൊണ്ട് അട്ടിമറി വിജയം ഇവിടെ ഇത്തവണ ഉണ്ടാകുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ല. പക്ഷേ പിലിഭിത്ത് ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാവും എന്നുറപ്പാണ്. ബിജെപി ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തി വരുന്നത്.
മോദി തരംഗം ആഞ്ഞടിച്ച 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മേനകാ ഗാന്ധിക്ക് പിലിഭിത്തില്‍ എതിരാളികളേ ഇല്ലായിരുന്നു. 5,46,934 വോട്ടാണ് മേനകയ്ക്ക് ലഭിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ബുദ്‌സെന്‍ വര്‍മയ്ക്ക് 2,39,882 വോട്ടാണ് ലഭിച്ചത്. 3,07,052 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേനകാ ഗാന്ധി വിജയിച്ചത്. ബിഎസ്പിയുടെ അനീസ് അഹമ്മദ് ഖാന്‍ 1,96,294 വോട്ട് നേടിയതും നിര്‍ണായമായി. കോണ്‍ഗ്രസിന്റെ സഞ്ജയ് കപൂര്‍ നാലാം സ്ഥാനത്താണ് എത്തിയത്. പക്ഷേ എസ്ബിയും ബിഎസ്പിയും ചേര്‍ന്നാല്‍ ദളിത് മുസ്ലീം വോട്ടുകളുടെ ഏകോപനമുണ്ടാകും. കഴിഞ്ഞ തവണത്തെ കണക്കെടുത്താല്‍ ഇരുവരും ചേര്‍ന്ന് 4 ലക്ഷം വോട്ടിലധികം നേടിയിരുന്നു. ഇത്തവണ ഏതെങ്കിലും തരത്തിലുള്ള ഭരണവിരുദ്ധ വികാരം മണ്ഡലത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് തിരിച്ചടിയുണ്ടാകൂ.
മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രശസ്തമായ മന്ത്രിമാരില്‍ ഒരാളാണ് മേനകാ ഗാന്ധി. ബിജെപിക്കും മുകളിലാണ് അവരുടെ പ്രശസ്തി. മൃഗസംരക്ഷണത്തിനായും സ്ത്രീ സംരക്ഷണത്തിനായും മേനക എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയെ പോലും പല ഘട്ടങ്ങളില്‍ പ്രതിസന്ധിയിലാക്കാറുണ്ട്. നേരത്തെ കേരളത്തിലെ തെരുവ് നായ വിഷയത്തില്‍ പോലും അവര്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതേസമയം മേനകയുടെ നിലപാടുകള്‍ ഒരേസമയം അഭിനന്ദനങ്ങളും നേടാറുണ്ട്. ലോക്‌സഭയിലും അവരുടെ പ്രകടനം മികച്ചതായിരുന്നു. പ്രകൃതി-മൃഗസംരക്ഷണ വിഷയങ്ങളില്‍ ബിജെപിയുടെ ശബ്ദം കൂടിയാണ് മേനക. പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മാത്രമാണ് മേനയ്ക്കുള്ള വെല്ലുവിളി. മേനക ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് വിമത സ്വരമുണ്ടെന്നാണ് ആരോപണം.
ബഹേരി, ബര്‍ഖേര, ബിസല്‍പൂര്‍, പിലിഭിത്ത്, പൂരാണ്‍പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പിലിഭിത്തിലെ ലോക്‌സഭാ മണ്ഡലം. ഗോമതി നദിയുടെ ഉല്‍ഭവം ഇവിടെ നിന്നാണ്. ഉത്തരേന്ത്യയിലെ വനഭൂമി നിറഞ്ഞ മേഖലയാണ് പിലിഭിത്ത്. ഇന്ത്യയിലെ 95 ശതമാനം ഓടക്കുഴലും ഉല്‍പ്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. അതേസമയം ന്യൂനപക്ഷങ്ങളായ ദളിതുകളും മുസ്ലീങ്ങളുമാണ് ഈ മണ്ഡലത്തിലെ പ്രധാന ജനവിഭാഗം. സര്‍ക്കാരിന്റെ ശ്രദ്ധ ഏറ്റവുമധികം ലഭിക്കുന്ന മണ്ഡലമാണ് പിലിഭിത്ത്. സെന്‍സിറ്റീവ് മേഖലയായിട്ടാണ് ഇതിനെ സര്‍ക്കാര്‍ കാണുന്നത്. ഇവിടെയുള്ള ജനസംഖ്യയുടെ പകുതി ശതമാനം ദാരിദ്ര്യ രേഖയ്ക്ക് കീഴിലാണ്. അതേസമയം തൊഴിലില്ലായ്മയാണ് പിലിഭിത്തിലെ ഏറ്റവും വലിയ പ്രശ്‌നം.
പിലിഭിത്തിന്റ ചരിത്രമെടുത്താല്‍ ഓരോ കാലത്തും ഓരോ പാര്‍ട്ടികളെയാണ് മണ്ഡലം പിന്തുണച്ചിട്ടുള്ളത്. 1951 കോണ്‍ഗ്രസിന്റെ മുകുന്ദ് ലാല്‍ അഗര്‍വാളാണ് ഇവിടെ ആദ്യമായി വിജയിക്കുന്നത്. പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായിരുന്നു ഈ മണ്ഡലം. 1957 മുതല്‍ 1967 വരെ മോഹന്‍ സ്വരൂപ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ജയം നേടി കൊടുത്തു. 1971ല്‍ മോഹന്‍ സ്വരൂപ് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചും ഇതേ മണ്ഡലത്തില്‍ ജയം നേടി. 1984ല്‍ ഭാനുപ്രതാപ് സിംഗ് കോണ്‍ഗ്രസിന് ജയം നേടിക്കൊടുത്ത ശേഷം ഈ മണ്ഡലം കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. 1991ലാണ് ബിജെപി ഇവിടെ ജയം നേടുന്നത്. പരശുറാം ഗംഗ്‌വറായിരുന്നു സ്ഥാനാര്‍ത്ഥി. 1989ലാണ് മേനകാ ഗാന്ധി ആദ്യമായി ഇവിടെ ജയം നേടുന്നത്. 1996ല്‍ മേനക ജനതാദളിന് വേണ്ടി വീണ്ടും ഈ പിലിഭിത്തില്‍ ജയം നേടി. പിന്നെ ഇവിടെ അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. 2009ല്‍ വരുണ്‍ ഗാന്ധിയും ഈ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചിരുന്നു.
ഇത്തവണ മേനകാ ഗാന്ധിക്ക് മണ്ഡലത്തില്‍ എതിരാളികളില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ മോദി സര്‍ക്കാരിനെതിരെയുള്ള രോഷം മണ്ഡലത്തില്‍ ശക്തമാണ്. പ്രധാനമായും തൊഴിലില്ലായ്മയാണ് ഇവിടെ ശക്തം. ഇത് എസ്പി ബിഎസ്പി സഖ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. രാഹുലും ഇതേ വിഷയം ഉയര്‍ത്തുന്നുണ്ട്. മേനകയുടെ പ്രതിച്ഛായ കൊണ്ട് ഇത്തവണ ജയം നേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. മോദി തരംഗം ഉത്തര്‍പ്രദേശില്‍ എവിടെയുമില്ല. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള രോഷം ശക്തവുമാണ്. ഇതിനിടെ മേനകയ്ക്ക് ബിജെപി സീറ്റ് നല്‍കില്ല എന്ന പ്രചാരണവും നടക്കുന്നുണ്ട്. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ ബിജെപി വന്‍ തോല്‍വിയെ ഇവിടെ നേരിടേണ്ടി വരും.