പിണറായിയെ ചൂണ്ടി ബിജെപിക്ക് മറുപടി നല്‍കി സേന; മഹാരാഷ്ട്രയില്‍ തര്‍ക്കം കേരളത്തിന്‍റെ പേരില്‍
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ മൂന്നിലൊന്നും ഇവിടെയാണ് ഉള്ളത്. 41642 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1454 പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ചടമാവുകയും ചെയ്തു. വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വലിയ രാഷ്ട്രീയപ്പോരും സംസ്ഥാനത്ത് നടക്കുന്നുണ്ട്.
വിമര്‍ശനം
കേരളത്തിന്‍റെ കോവിഡ് പ്രതിരോധം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഭരിക്കുന്ന മഹാവികാസ് അഘാഡി സര്‍ക്കാറിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ ബിജെപിക്ക് അതേ നാണയത്തില്‍ തന്നെ മറുപടി പറയുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ പാര്‍ട്ടിയായ ശിവസേന. പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണു സംസ്ഥാന ബിജെപിയെ വിമര്‍ശിക്കുന്നത്.
സര്‍ക്കാര്‍ പരാജയം
സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയുന്നതില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയമാണെന്നാണ് ബിജെപിയുടെ ആരോപണം. മഹാരാഷ്ട്ര സര്‍ക്കാറിനെ കേരള സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്തായിരുന്നു ബിജെപി മഹാരാഷ്ട്ര ഘടകം വിമര്‍ശിച്ചത്. കേരള സര്‍ക്കാറിനെ ബിജെപി നേതൃത്വം വലിയ തോതില്‍ പുകഴ്ത്തുകയും ചെയ്തു.
പിണറായി വിജയന്‍
എന്നാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ കേരള മോഡലിനെ കുറിച്ച് ശരിക്കും പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത് എന്നാണ് സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നില്ല. മോദിയുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് സമയം പാഴാക്കലാണെന്നാണ് പിണറായി കരുതുന്നത്.
സമരം കേരളത്തില്‍ നടത്തണം
മഹാരാഷ്ട്രയിലല്ല, ചന്ദ്രകാന്ത് പാട്ടീലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സമരം നടത്തേണ്ടത്. ബിജെപി കേരളത്തിലാണ് സമരം നടത്തേണ്ടതെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ച രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി ചുക്കാന്‍ പിടിക്കുന്നുവെന്നും ശിവസേന അഭിപ്രായപ്പെടുന്നു.
വല്ല നാണക്കേടും വിചാരിക്കുന്നുണ്ടോ?
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാനുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് അതാവാം. മുഖ്യമന്ത്രിയുമായി അവര്‍ക്ക് ചര്‍ച്ച നടത്താം. അങ്ങനെ ചെയ്യുന്നതില്‍ പ്രതിപക്ഷം വല്ല നാണക്കേടും വിചാരിക്കുന്നുണ്ടോ? അതോ അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടോയെന്നും മുഖപത്രം ചോദിക്കുന്നു.
പൂര്‍ണ്ണ പരാജയം
സംസ്ഥാനത്തെ വൈറസ് വ്യാപനം തടയുന്നതില്‍ ശിവസേനയും എൻസിപിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി സർക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന ആരോപണം ബിജെപി നിരന്തരം ആവര്ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ ആരോഗ്യമേഖല പൂർണമായും തകർന്നെന്നും ലോക്ക് ഡൗണ്‍ കാരണം ദുരിതം അനുഭവിക്കുന്നവര്‍ക്ക് പാക്കേജ് പ്രഖ്യാപിക്കുന്തനില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
അഭിനന്ദനം
അതേസമയം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍, ഗൈഡ് ലൈന്‍സ്, ചികിത്സ, പരിശോധനകള്‍ എന്നിവ മനസിലാക്കാനായി രാജേഷ് ഭയ്യ ടോപ്പെ കേരള ആരോഗ്യമന്ത്രി കെകെ ശൈലജയുടമായി സംസാരിക്കുകയും ചെയ്തിരുന്നു.
വലിയ വെല്ലുവിളി
ധാരാവി പോലെയുള്ള ചേരി പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു. മരണം കുറയ്ക്കുന്നതിനും രോഗം പകരാതിരിക്കാനും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും പരമാവധി ശ്രമിക്കുന്നുണ്ട്. കോവിഡിനോടൊപ്പം മറ്റ് പല രോഗങ്ങളും വരുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പ്രശംസനീയം
ഇത്രയൊക്കെ കോവിഡ് കേസുണ്ടായിരുന്നിട്ടും കേരളത്തില്‍ മരണസംഖ്യ കുറയ്ക്കാനും മികച്ച ക്വാറന്റൈന്‍ സംവിധാനത്തോടെ നിയന്ത്രണ വിധേയമാക്കാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണ്. പ്ലാസ്മ ചികിത്സയിലുള്‍പ്പെടെ കേരളത്തിന് മുന്നേറാനായതും പ്രശംസനീയമാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കേരളം നടപ്പിലാക്കിയ മോട്ടിവേഷന്‍ കാമ്പയിനെപ്പറ്റി മന്ത്രി രാജേഷ് ഭയ്യ ടോപ്പെ താത്പര്യത്തോടെ മനസിലാക്കിയെന്നും കെകെ ശൈലജ പറഞ്ഞു.
ദുബായിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന് യുവാവ്; മലയാളികളുള്‍പ്പടെ നിരവധി ഇരകള്‍
നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കും; ഉത്തരവിറക്കി കണ്ണൂര്‍ കളക്ടര്‍