കര്‍ഷക പ്രക്ഷോഭം: ചര്‍ച്ചയ്ക്ക് മുന്നോടിയായി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഗോയലും തോമറും
ദില്ലി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ആറാം വട്ട ചര്‍ച്ച നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാന് ഭവനിലേക്ക് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 40 അംഗങ്ങള്‍ക്കാണ് കൃഷിമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്രറി വിവേക് അഗര്‍വാള്‍ കത്തയച്ചത്. കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ള എല്ലാ സുപ്രധാന വിഷയങ്ങളിലും യുക്തിസഹമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണെന്നും കര്‍ഷകര്‍ക്ക് അയച്ച് കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, കര്‍ഷകരും സര്‍ക്കാറും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ നിന്നും പിന്നോട്ട് പോവാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പീയൂഷ് ഗോയൽ എന്നിവർ ചർച്ചയുടെ മുന്നോടിയായി ബിജെപിയുടെ മുതിർന്ന നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൃഷി മന്ത്രി തോമർ, റെയിൽവേ മന്ത്രി ഗോയൽ, വാണിജ്യ വ്യവസായ സോം പ്രകാശ് എന്നിവരാണ് കർഷകരുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തെ പ്രതിനിധീകരിക്കുന്നത്.
അതേസമയം, കര്‍ഷകരുടെ സമരുടെ രാജ്യതലസ്ഥാനത്ത് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. 3 വിവാദ നിയമങ്ങൾ പിൻവലിക്കുക, വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാസാക്കുക, കർഷകർക്കുള്ള വൈദ്യുതി സബ്സിഡി തുടരുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സമരക്കാര്‍ ഉയര്‍ത്തുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് നിന്ന് ദില്ലി അതിർത്തിയിൽ തമ്പടിച്ചിട്ട് ഒരു മാസത്തിലേറെയായി സമരം ചെയ്യുന്നത്. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ തങ്ങളുടെ സമരം ശക്തമാക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.