രണ്ടാം മന്ത്രിസഭയിലും മോദിയുടെ വിശ്വസ്തൻ, ധനമന്ത്രിസ്ഥാനം പീയുഷ് ഗോയലിന് ലഭിക്കുമോ?
ദില്ലി: 2014നേക്കാൾ ഉജ്ജ്വല വിജയം നേടി കൂടുതൽ കരുത്തോടെയാണ് മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ എത്തിയത്. 352 അംഗങ്ങളാണ് ലോക്സഭയിൽ എൻഡിഎയ്ക്കുള്ളത് ഇതിൽ 303 പേരും ബിജെപി എംപിമാർ. പ്രമുഖരെ നിലനിർത്തിയും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയുമാണ് കേന്ദ്രമന്ത്രിമാരെ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പീയുഷ് ഗോയലിനും അവസരം നൽകിയിരിക്കുകയാണ് നേതൃത്വം.
ഒന്നാം മോദി സർക്കാരിൽ ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാരിൽ ഒരാളാണ് പീയുഷ് ഗോയൽ. മോദി സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ കേന്ദ്ര റെയിൽ വേ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. നിരവധി വിവാദ പ്രസ്താവനകളും നടത്തിയിട്ടുണ്ട് ഇക്കാലയളവിൽ പീയുഷ് ഗോയൽ.
മന്ത്രിസഭയിൽ മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറും;മോദിയുടെ വിദേശനയത്തിന്റെ ശിൽപി, കൂടുതലറിയാം...
മന്ത്രിസ്ഥാനങ്ങൾ
പതിനാറാം ലോക്സഭയിൽ ഊർജ്ജ മന്ത്രാലയത്തിന്റെ സ്വതന്ത്ര്യ ചുമതലയുള്ള മന്ത്രിയായിട്ടായിരുന്നു പീയുഷ് ഗോയലിന്റെ തുടക്കം. തുടർന്ന് റെയിൽവേ മന്ത്രിയായി അദ്ദേഹത്തെ നിയമിച്ചു. ഇതിനിടയിൽ ഇടക്കാല ധനമന്ത്രിയുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. വൃക്കരോഗത്തെ തുടർന്ന് ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി വിദഗ്ധ ചികിത്സയ്ക്ക് പോയതിനെ തുടർന്നായിരുന്നു ഇത്. മോദി സർക്കാരിന്റെ 2019ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് പീയുഷ് ഗോയലാണ്.
തുടക്കം
1964 ജൂൺ 13ന് മുംബൈയിലാണ് പീയുഷ് ഗോയലിന്റെ ജനനം. ഗോയലിന്റെ മാതാപിതാക്കളും ബിജെപിയുടെ സജീവ പ്രവർത്തകരായിരുന്നു. അമ്മ ചന്ദ്രകാന്ത ഗോയൽ മൂന്ന് വട്ടം മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ആയിരുന്നു. പിതാവ് വേദ് പ്രകാശ് ഗോയൽ വാജ്പേയി മന്ത്രിസഭയിലെ ഷിപ്പിംഗ് വകുപ്പ് മന്ത്രിയായിരുന്നു.
രണ്ടാം റാങ്കുകാരൻ
അക്കാദമിക് രംഗത്ത് മികവ് തെളിയിച്ച വ്യക്തിയാണ് പീയുഷ് ഗോയൽ. ചാർട്ടേഡ് അക്കൗണ്ട് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയിട്ടുണ്ട്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കോടെയാണ് നിയമ ബിരുദം നേടിയത്.
ധനകാര്യ സേവനം
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പ് ബാങ്കിംഗ് മേഖലയിലായിരുന്നു ചാർട്ടേഡ് അക്കൗൺന്റായ പീയുഷ് ഗോയലിന്റെ പ്രവർത്തനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് പീയുഷ് ഗോയൽ. പിന്നാക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസം, വികസനം എന്നിവ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന നിരവധി എൻജിഒകളുടെ ഭാഗമാണ് അദ്ദേഹം.
ബിജെപിയിലേക്ക്
മാതാപിതാക്കളുടെ പാത പിന്തുടർന്ന് 1984ലാണ് പീയുഷ് ഗോയൽ ബിജെപിയിൽ ചേരുന്നത്. പാർട്ടിയിലെ സുപ്രധാന പദവികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാരതീയ ജനതാ യുവമോർച്ചയിൽ അംഗമായിരുന്നു പീയുഷ് ഗോയൽ. ബിജെപിയുടെ ദേശീയ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള പാർട്ടിയുടെ പ്രചാരണത്തിന്റെ ചുമതല പീയുഷ് ഗോയലിനായിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംമാണ് പീയുഷ് ഗോയൽ.