ശശി തരൂരിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പിജെ കുര്യൻ, കോൺഗ്രസിനുളളിൽ അമർഷം പുകയുന്നു!
ദില്ലി: രാഹുല്‍ ഗാന്ധി രാജി വെച്ചതിന് ശേഷം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ട് മാസത്തോളമായി അധ്യക്ഷനില്ലാത്ത അവസ്ഥയ്ക്ക് എതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. നാഥനില്ലാ കളരിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ് എന്നാണ് ശശി തരൂര്‍ എംപി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നത് വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതവ് പിജെ കുര്യൻ.
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിരാശയുണ്ടാക്കുന്നതാണ്. കോണ്‍ഗ്രസിന് ഒരു പുതിയ പ്രസിഡണ്ടുണ്ടാകാന്‍ ഇത്രയും കാലതാമസം ആവശ്യമില്ലായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ മുതിര്‍ന്ന നേതാക്കള്‍ ദില്ലിയിലുണ്ട്. പരിചയ സമ്പന്നരായ നേതാക്കള്‍ ഇതിനകം തന്നെ ഒരു കോണ്‍ഗ്രസ് പ്രസിഡണ്ടിനെ കണ്ടെത്തേണ്ടതായിരുന്നു. അര്‍ഹരായ പല നേതാക്കളും കോണ്‍ഗ്രസിലുണ്ടെന്ന് പിജെ കുര്യൻ പറഞ്ഞു.
മറ്റൊരാളെ കണ്ടെത്താന്‍ ഇത്രയും താമസിക്കരുതായിരുന്നു. നാഥനില്ലാത്ത അവസ്ഥയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ജനാധിപത്യത്തില്‍ ഭരണപക്ഷത്തെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രതിപക്ഷവും എന്നും പിജെ കുര്യന്‍ പറഞ്ഞു.
ഗാന്ധി കുടുംബത്തില്‍ നിന്നുളള വ്യക്തിക്ക് മാത്രമേ കോണ്‍ഗ്രസ് പ്രസിഡണ്ടാകാന്‍ സാധിക്കൂ എന്നില്ല. നരസിംഹ റാവു ഉള്‍പ്പെടെ ഉളളവര്‍ നമുക്ക് മുന്നില്‍ ഉദാഹരണങ്ങളായിട്ടുണ്ടെന്നും പിജെ കുര്യന്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി ഈ സമയത്ത് രാജി വെക്കരുതായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ രാജി വെച്ചതിനെ കുര്യന്‍ അഭിനന്ദിക്കുകയും ചെയ്തു.