'മുതുമുത്തച്ഛൻ' മണ്ടത്തരത്തിന് ന്യായീകരണവുമായി പികെ ഫിറോസ്, ട്രോളുന്ന സഖാക്കൾക്കിട്ടൊരു കൊട്ടും!
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപിയെ ട്രോളിത്തളര്‍ന്നിരിക്കുന്ന ട്രോളന്മാര്‍ക്ക് ഒരു സെക്കന്‍ഡ് പോലും വിശ്രമം കൊടുക്കാതെ ആയിരുന്നു പികെ ഫിറോസിന്റെ രംഗപ്രവേശം. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണ് രാഹുല്‍ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമൊക്കെ പ്രസംഗത്തിനിടെ തട്ടിവിട്ട് എട്ടിന്റെ പണി വാങ്ങിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ്.
കെടി ജലീലിന് എതിരെയുളള ബന്ധു നിയമന പോരാട്ടത്തിലൂടെയും യൂത്ത് ലീഗിന്റെ ജാഥയിലൂടെയുമൊക്കെ നേതാവെന്ന ഇമേജുണ്ടാക്കിയെടുത്ത് വരികയായിരുന്നു പികെ ഫിറേസ്. അതിനിടെയാണ് മണ്ടത്തരം വൈറലാകുന്നത്. ഫിറോസ് ട്രോളുകള്‍ ട്രെന്‍ഡിംഗ് ആയി ഓടുന്നതിനിടെ വിശദീകരണവുമായി പികെ ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. വായിക്കാം:
ട്രോളുകൾ ആസ്വദിക്കുന്നു
ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ ഞാൻ പ്രസംഗിച്ചതിൽ വസ്തുതാപരമായ ചില പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാൻ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധി എന്നു പറഞ്ഞതാണ്.
ഗാന്ധിക്ക് കാരണവർ സ്ഥാനം
നെഹ്റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്രുവിന്റെ എതിർപ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മാ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭർത്താവ് ഫിറോസ്, മഹാത്മാ ഗാന്ധിയുടെ വളർത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാൻ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്.
തെറ്റ് തിരുത്തുന്നു
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോൾ ശ്രീ പെരുംപത്തൂർ എന്നതിന് പകരം കോയമ്പത്തൂർ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു. പ്രസംഗത്തിൽ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്.
സഖാക്കൾ പ്രസംഗം കേൾക്കുന്നുണ്ടല്ലോ
നാരായണൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സി.പി.എം എം.എൽ.എ ആക്കിയതും. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്. യുവജന യാത്രയിൽ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും സഖാക്കൾ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്